കരമന അനന്തു ഗിരീഷ് വധക്കേസിൽ 14 പ്രതികളും പിടിയില്‍

തിരുവനന്തപുരം : കരമന അനന്തു ഗിരീഷ് വധക്കേസില്‍ എല്ലാ പ്രതികളും പിടിയിലായതായി പൊലീസ്. ഒളിവിലായിരുന്ന സുമേഷാണ് ഞായറാഴ്ച പിടിയിലായത്. 14 പ്രതികളാണ് കേസിലുള്ളത്. റിമാഡില്‍ കഴിയുന്ന അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

പ്രതികള്‍ക്കതിരെ എസ് സി-എസ് ടി വിഭാഗത്തിലുള്ളവര്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കാനുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. അന്വേഷണത്തിലെ വീഴ്ചകളുണ്ടെന്ന് ചൂണ്ടികാട്ടി അനന്ത് ഗിരീഷിന്റെ അമ്മ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കരമന അരശുമൂട് നിന്ന് പട്ടാപകല്‍ പ്രതികള്‍ അനന്തു ഗിരീഷിനെ തട്ടികൊണ്ടുപോയത്. ബൈക്കില്‍ ഒരുകടയിലേക്ക് ജ്യൂസ് കഴിക്കാനായി എത്തിയ അനന്തുവിനെ മര്‍ദ്ദിച്ച ശേഷം പ്രതികളായ ബാലുവും ഹരിയും ബൈക്കിന്റെ നടുവില്‍ ഇരുത്തിക്കൊണ്ടുപോവുകയായിരുന്നു.

കരമന ദേശീയപാതക്കു സമീപമുള്ള കുറ്റിക്കാട്ടില്‍കൊണ്ടുവന്നാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. ആദ്യം കൈയ്യിലെ ഞരമ്പ് മുറിച്ച ശേഷം പിന്നീട് ക്രൂരമായി മര്‍ദ്ദിച്ച ശേഷമായിരുന്നു കൊലപാതകം. അതേ സമയം കേസിന്റെ അന്വേഷണം ഫോര്‍ട്ട് അസി.കമ്മീഷണര്‍ പ്രതാപന്‍ നായര്‍ക്ക് കൈമാറും.

Top