സിറിയയിലെ അലപ്പോയില്‍ വിമതര്‍ രാസായുധ പ്രയോഗം നടത്തിയതായി സര്‍ക്കാര്‍

സിറിയ : സിറിയയിലെ അലപ്പോയില്‍ വിമതര്‍ രാസായുധ പ്രയോഗം നടത്തിയതായി സര്‍ക്കാര്‍. 100 ലധികം പേര്‍ വിഷവാതകം ശ്വസിച്ച് വൈദ്യസഹായം തേടിയതായി സിറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സാധാരണക്കാരായ 107 പേര്‍ക്ക് രാസായുധ ആക്രമണത്തില്‍ പരിക്കേറ്റതായും ആരോഗ്യവകുപ്പ് അറിയിച്ചു. മുഖത്ത് മാസ്‌ക് ധരിച്ച് ആശുപത്രിയിലേക്കെത്തുന്ന രോഗികളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് സിറിയന്‍ സര്‍ക്കാര്‍ വിമതര്‍ക്കെതിരെ ആരോപണമുന്നയിച്ചത്. ആശുപത്രിയിലെത്തിയ നൂറിലധികം പേര്‍ക്ക്ശ്വസ തടസമുള്ളതായും അവരെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സിക്കുന്നതുമാണ് ദൃശ്യങ്ങള്‍.

ആദ്യമായാണ് വിമതര്‍ രാസായുധം പ്രയോഗിക്കുന്നു എന്ന ആരോപണം ഉയരുന്നത്. രാസായുധ പ്രയോഗം നടത്തുന്ന വിമതര്‍ കൊടും തീവ്രവാദികളാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെണമെന്നും സിറിയന്‍ വിദേശ കാര്യമന്ത്രാലയം യുഎന്നിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ വിമതര്‍ സിറിയന്‍ സര്‍ക്കാരിന്റെ ആരോപണം നിഷേധിച്ചു. ജനങ്ങള്‍ക്കിടയില്‍ തങ്ങളെ അപമാനിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് വിമതര്‍ പ്രതികരിച്ചു.

Top