അര്‍ജന്റൈന്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച് അലയാന്ദ്രോ ഗര്‍ണാച്ചോ

ബെയ്ജിംഗ്: അര്‍ജന്റൈന്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച് യുവതാരം അലയാന്ദ്രോ ഗര്‍ണാച്ചോ. 74-ാം മിനിറ്റില്‍ നിക്കോളാസ് ഗൊണ്‍സാലസിന് പകരമാണ് ഗര്‍ണാച്ചോ കളിക്കളത്തില്‍ ഇറങ്ങിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ മികച്ച പ്രകടനത്തോടെയാണ് പതിനെട്ടുകാരനായ ഗര്‍നാച്ചോ അര്‍ജന്റൈന്‍ ടീമിലെത്തിയത്. പതിനെട്ട് വയസ്സില്‍ താഴെയുള്ളവരുടെ സ്പാനിഷ് ടീമില്‍ കളിച്ചിട്ടുള്ള ഗര്‍ണാച്ചോ പിന്നിട് അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അര്‍ജന്റൈന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചതോടെ മെസിക്കും റൊണാള്‍ഡോയ്ക്കും ഒപ്പം കളിച്ച അപൂര്‍വ താരങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കാനും ഗര്‍ണാച്ചോയ്ക്ക് കഴിഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈഡില്‍ റൊണാള്‍ഡോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു യുവതാരത്തിന്റെ ആദ്യഗോള്‍. അതേസമയം, ഇന്തോനേഷ്യക്കെതിരായ മത്സരത്തില്‍ മെസി കളിക്കില്ലെന്ന് സ്ഥിരീകരിച്ച് അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണി. മെസിക്കൊപ്പം ഏഞ്ചല്‍ ഡി മരിയ, നിക്കോളാസ് ഓട്ടമെന്‍ഡി എന്നിവരും ജക്കാര്‍ത്തയില്‍ കളിക്കില്ലെന്ന് സ്‌കലോണി വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് അര്‍ജന്റീന – ഇന്തോനേഷ്യ മത്സരം നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ച്ചയായ മത്സരങ്ങളില്‍ കളിച്ച് ക്ഷീണിതരായതിനാലാണ് പ്രധാനതാരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നതെന്ന് സ്‌കലോണി വ്യക്തമാക്കി.

Top