ഇരട്ടക്കൊലപാതകം; ആലപ്പുഴയില്‍ നിരോധനാജ്ഞ 23 വരെ നീട്ടി

ആലപ്പുഴ: ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 23 വരെ നീട്ടി. ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം 23ന് രാവിലെ ആറുവരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം, കൊലപാതക കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി നടത്തുന്ന അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. ഇന്നലെയും ഇന്നുമായി ആലപ്പുഴ ജില്ലയിലെ 260 വീടുകളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ആര്‍എസ്എസ്എസ്ഡിപിഐക്കാരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. പരിശോധന തുടരാന്‍ തന്നെയാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗം രണ്ടു കൊലപാതകങ്ങളെയും ശക്തമായി അപലപിച്ചു. രണ്ടു കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രിമാരായ സജി ചെറിയാനും പി പ്രസാദും യോഗത്തിന് ശേഷം മാധ്യമങ്ങളെ അറിയിച്ചു. അന്വേഷണത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ല. സംഭവങ്ങളുടെ തുടര്‍ച്ചയായി സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാനും സമാധാനവും ഐക്യവും ഉറപ്പാക്കാനും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തണം.

പരാതികളുണ്ടെങ്കില്‍ അത് പ്രകോപനത്തിന് ഇടയാക്കാതെ ജില്ലാ ഭരണകൂടത്തെയോ മന്ത്രിമാരെയോ എംഎല്‍എമാരെയോ അറിയിക്കണം. സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന് പൊതുജനങ്ങളും സഹകരിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ മതപരമായ ചേരിതിരിവുകളിലേക്ക് നയിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു.

Top