ഷാന്‍ വധക്കേസ്; കസ്റ്റഡിയിലെടുത്ത ആര്‍എസ്എസുകാരെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

ആലപ്പുഴ: എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകരെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ആകെ 11 പ്രതികളാണ് പൊലീസ് പിടിയിലായത്. ഷാനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ കൊല്ലപ്പെട്ട് ആറ് ദിവസമാകുമ്പോഴാണ് പ്രധാന പ്രതികള്‍ പൊലീസ് പിടിയിലാകുന്നത്. അതുല്‍, വിഷ്ണു, അഭിമന്യു, സാനന്ത്, ജിഷ്ണു എന്നിവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികളെ ഒളിവില്‍ താമസിപ്പിച്ച ചാലക്കുടി സ്വദേശികളായ സുരേഷ്, ഉമേഷ്, ഗൂഢാലോചനയില്‍ പങ്കെടുത്ത ധനേഷ് എന്നിവരെയും പൊലീസ് പിടികൂടി.

എല്ലാവരും ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകരാണ്. പ്രതികളെ സേവാഭാരതിയുടെ ആംബുലന്‍സില്‍ രക്ഷപ്പെടുത്തിയ ചേര്‍ത്തല സ്വദേശി അഖിലിന്റെ അറസ്റ്റാണ് കേസില്‍ നിര്‍ണായകമായത്.

അതേസമയം, ബിജെപി നേതാവ് രഞ്ജിത്ത് വധക്കേസില്‍ പ്രധാന പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. ഇവര്‍ക്കായി സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടക്കുന്നുണ്ട്. ആര്‍എസ്എസിലെയും എസ്ഡിപിഐയിലെയും കുറ്റവാളികളുടെ പട്ടിക ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പണം കിട്ടുന്ന സ്രോതസ് കണ്ടെത്തുമെന്നും ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി.

Top