ഇരട്ടക്കൊലപാതകം; ആലപ്പുഴയില്‍ ഇന്ന് സര്‍വകക്ഷി സമാധാന യോഗം

ആലപ്പുഴ: എസ്ഡിപിഐ-ബിജെപി ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് ആലപ്പുഴയില്‍ സര്‍വകക്ഷി സമാധാന യോഗം ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യോഗം. മന്ത്രിമാരായ സജി ചെറിയാന്‍, പി.പ്രസാദ്, എം.പിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഇന്നും തുടരും. വിവിധ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പൊലീസ് പിക്കറ്റും തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. പൊലീസ് പെട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. ആലപ്പുഴ നഗരസഭ പരിധിയിലെ ഹയര്‍ സെക്കന്‍ഡറി വരെയുള്ള സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ആലപ്പുഴയില്‍ കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. പൊതുദര്‍ശനത്തിന് ശേഷം വലിയഴീക്കലിലെ കുടുംബ വീട്ടിലായിരിക്കും സംസ്‌കാരം. രഞ്ജിത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇന്ന് ആലപ്പുഴയില്‍ എത്തും. രഞ്ജിത്തിന്റെ പോസ്റ്റുമോര്‍ട്ടം ഇന്നലെത്തന്നെ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ വണ്ടാനം മെഡിക്കല്‍ കോളജ് പരിസരത്ത് തമ്പടിച്ചിരുന്നുവെങ്കിലും പോസ്റ്റുമോര്‍ട്ടം ഇന്നേ നടക്കൂവെന്ന് അറിയിക്കുകയായിരുന്നു.

രാവിലെ ഒമ്പത് മണിയോടെ പോസ്റ്റുമോര്‍ട്ടം ആരംഭിക്കും. പതിനൊന്ന് മണിയോടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൃതദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം വൈകിയതാണ് പോസ്റ്റുമോര്‍ട്ടം വൈകാന്‍ ഇടയാക്കിയത്. മുഖത്തുള്‍പ്പെടെ നിരവധി മുറിവുകള്‍ ഉള്ളതിനാല്‍ ഇന്‍ക്വസ്റ്റ് നീണ്ടതും വൈകാന്‍ കാരണമായി. മനപ്പൂര്‍വം വൈകിപ്പിച്ചതാണെന്ന ബി.ജെ.പി ആരോപിച്ചു. അഭിഭാഷകനായതിനാല്‍ രഞ്ജിത്തിന്റെ മൃതദേഹം ആലപ്പുഴ ജില്ലാ കോടതിയില്‍ പൊതുദര്‍ശനത്തിന് വെക്കും.ശേഷം ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിലും പൊതുദര്‍ശനമുണ്ട്.

Top