ആലപ്പുഴ ഇരട്ടക്കൊലപാതകം; നിരോധനാജ്ഞ നീട്ടി, സമാധാന യോഗം ഇന്ന്

ആലപ്പുഴ: എസ്.ഡി.പി.ഐ-ബിജെപി ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം. രണ്ടു കേസുകളിലും സംശയമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി കലക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് വൈകിട്ട് ചേരും.

എസ്.ഡി.പി.ഐയുടെയും ഒ.ബി.സി മോര്‍ച്ചയുടെയും സംസ്ഥാന നേതാക്കള്‍ കൊല്ലപ്പെട്ടതില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം. ഇരു പാര്‍ട്ടികളുടെയും ജില്ലാ നേതാക്കള്‍ അന്വേഷണ പരിധിയില്‍ ഉണ്ടെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന സൂചന.

അതേസമയം, ബിജെപി നേതാവ് രഞ്ജിത്ത് കൊലക്കേസില്‍ ആലപ്പുഴ നഗരത്തിലെ എസ്.ഡി.പി.ഐ നേതാവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. കേസില്‍ നേരിട്ട് ബന്ധമുള്ള 12 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

എസ്.ഡി.പി.ഐ നേതാവ് ഷാന്‍ വധക്കേസില്‍ 2 പേര്‍ അറസ്റ്റിലായെങ്കിലും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെ പിടികൂടാനായിട്ടില്ല. ഇവര്‍ക്കായുള്ള അന്വേഷണവും ഊര്‍ജിതമാണ്. കലക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്നു വൈകിട്ട് നാലു മണിക്ക് ചേരും.

മന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ബി.ജെ.പി ജില്ലാ നേതാക്കള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ നിരോധനാജ്ഞ നാളെ രാവിലെ 6 വരെ നീട്ടി. പൊലീസിന്റെ പരിശോധനയും നിരീക്ഷണവും ജില്ലയിലുടനീളം ശക്തമാണ്.

Top