ഇരട്ടക്കൊലക്കേസ്; തെളിവുകള്‍ അവശേഷിപ്പിക്കാതെ പ്രതികള്‍, അന്വേഷണം തമിഴ്‌നാട്ടിലേക്ക്

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് വധക്കേസില്‍ പ്രതികളെ തിരഞ്ഞ് അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക്. ആലപ്പുഴ ജില്ലയില്‍ ഇന്നലെ രാത്രിയിലും എസ്ഡിപിഐ-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.

ഡിജിറ്റല്‍ തെളിവുകള്‍ ഒന്നും പ്രതികള്‍ അവശേഷിപ്പിക്കാത്തതാണ് ഒരു തുമ്പും കിട്ടാതിരിക്കാനുള്ള പ്രധാന കാരണം. കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അതേസമയം, കെ എസ് ഷാന്‍ വധക്കേസില്‍ അറസ്റ്റിലായ അഖിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡിലുള്ള അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും. ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണ ചുമതല ഏറ്റെടുത്തിട്ടും ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തില്‍ കൊലയാളികളെ പിടികൂടാനാവാതെ പൊലീസ്.

രണ്ട് പാര്‍ട്ടികളുടെ സംസ്ഥാന ഭാരവാഹികള്‍ വധിക്കപ്പെട്ടിട്ട് ആറാം നാളിലും കാര്യമായ അറസ്റ്റുകള്‍ ഉണ്ടായിട്ടില്ല. ഇരുവധക്കേസുകളിലും കൊലയാളികള്‍ക്ക് വാഹനം തരപ്പെടുത്തിനല്‍കിയവരാണ് അറസ്റ്റിലായ ഭൂരിഭാഗം പേരും.

Top