ആലപ്പാട് തീരത്തെ കരിമണല്‍ ഖനനം ; ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും

കൊല്ലം: കൊല്ലം ആലപ്പാട് തീരത്തെ കരിമണല്‍ ഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. കരുനാഗപ്പളളി സ്വദേശിയായ കെ എം ഹുസൈന്‍ ആണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിനേയും, ഐ ആര്‍ ഇയേയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

പ്രദേശത്തെ ഇല്ലാതാക്കുന്ന ഖനനത്തിന്റെ നിയമസാധുത പരിശോധിക്കണമെന്നും സാറ്റലൈറ്റ് ചിത്രങ്ങള്‍ വിളിച്ചുവരുത്തണമെന്നും പരിധിയില്‍ കവിഞ്ഞ കരിമണല്‍ ഖനനത്തെ തുടര്‍ന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്ത് പോകുന്ന സ്ഥിതിയാണെന്നും സുരക്ഷാ നടപടികളടക്കം സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ആലപ്പാടില്‍ പൂര്‍ണ്ണ തോതിലുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ അല്ല നടക്കുന്നതെന്ന് വിശദീകരണവുമായി ഐ.ആര്‍.ഇ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ദീപേന്ദ്ര സിങ് രംഗത്തെത്തിയിരുന്നു. തീരത്ത് അടിയുന്ന ധാതുകള്‍ ശേഖരിക്കുക മാത്രമാണ് നടക്കുന്നതെന്ന് ദീപേന്ദ്ര സിംഗ് പറയുന്നു.

16.5 കിലോമീറ്റര്‍ ആലപ്പാട്ടെ പദ്ധതി പ്രദേശത്ത് 500 മീറ്റര്‍ മാത്രമാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിലവിലത്തെ അവിടുത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പഠനം വേണമെന്നും വിഷയത്തില്‍ വലിയ രീതിയില്‍ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അവിടുത്തെ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടേയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ദീപേന്ദ്ര സിങ് പറഞ്ഞിരുന്നു.

അതേസമയം ആലപ്പാട്ടെ കരിമണല്‍ ഖനനം സംബന്ധിച്ച വിഷയത്തില്‍ വിശദീകരണവുമായി ഐആര്‍ഇ രംഗത്തെത്തിയിരുന്നു. എല്ലാ വശങ്ങളും പഠിച്ച ശേഷമാണ് ഖനനമെന്നും തീരത്തിന്റെ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും ഐആര്‍ഇ വ്യക്തമാക്കി.

ആലപ്പാടിനെ തകര്‍ത്തിരിക്കുന്നത് ഖനനമല്ലെന്നും സുനാമിയാണെന്നും ഇക്കാര്യം കെഎംഎംഎല്‍ എം.ഡി അന്വേഷിച്ചെന്നും ഐആര്‍ഇ റിപ്പോര്‍ട്ട് ലഭിച്ചെന്നും വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു.

ഖനനം നിയമപരമാണെന്നും നിര്‍ത്തിവെയ്ക്കാന്‍ കഴിയില്ലെന്നും സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാരാണെന്നും അദ്ദേഹം പറഞ്ഞത് വലിയ വിവാദമാവുകയും ചെയ്തിരുന്നു.

പിന്നീട് ആലപ്പാട്ടെ സമരം എന്തിന് വേണ്ടിയുള്ളതായിരുന്നെന്ന് അറിയില്ലെന്നും ആലപ്പാട്ടുകാര്‍ ആരും സമരത്തിനില്ലെന്നും ഖനനം നിര്‍ത്തില്ലെന്നും ആലപ്പാടുമായി ബന്ധപ്പെട്ട് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും മലപ്പുറത്തുകാരാണ് സമരം നടത്തുന്നതെന്ന് പറഞ്ഞതുമൊക്കെ ഒരു പ്രയോഗം മാത്രമാണെന്നും സമരത്തിന്റെ പേരില്‍ ഇടതുപാര്‍ട്ടികള്‍ തമ്മില്‍ ഭിന്നതിയില്ലെന്നും അദ്ദേഹം വിശദീകരണം നല്‍കിയിരുന്നു.

Top