ആലപ്പാട് ഖനനം നിര്‍ത്തിവെച്ച ശേഷം മാത്രമേ ചര്‍ച്ചയ്ക്ക് താത്പര്യമുള്ളൂ എന്ന് സമരസമിതി

ആലപ്പാട്: കൊല്ലം ആലപ്പാട് ഐആര്‍ഇ നടത്തുന്ന ഖനനം നിര്‍ത്തിവെച്ച ശേഷം മാത്രമേ ചര്‍ച്ചയ്ക്ക് താത്പര്യമുള്ളൂ എന്ന് സമരസമിതി. ആലപ്പാട്ടെ പൊതുസമൂഹത്തെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

അതേസമയം ഈ വിഷയത്തില്‍ വ്യത്യസ്ത നിലപാടുമായി ഇടത് എംഎല്‍എ ആര്‍.രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ആലപ്പാട്ട് മേഖലയില്‍ കര നഷ്ടമായത് ഖനനം മൂലമല്ലെന്നാണ് എംഎല്‍എയുടെ വാദം.

എന്നാല്‍ ഉപാധികള്‍ മുന്നില്‍വെച്ച് മാത്രമേ ചര്‍ച്ചയുള്ളൂ എന്ന നിലപാടില്‍ നിന്ന് സമരസമിതി പിന്‍മാറണമെന്ന് ആര്‍.രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്. സമരസമിതി അതിന് തയ്യാറാകണമെന്നും മുന്‍വിധിയോടെയല്ല ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും സമരസമിതിയുടെ സമീപനം ശരിയല്ലെന്നും എല്ലാ വിഷയത്തിലും ചര്‍ച്ച വേണമെന്നും എംഎല്‍എ വ്യക്തമാക്കി.

ഖനനത്തിനെതിരായ സമരം നടത്തുന്നവരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍, ആലപ്പാട് വിഷയത്തില്‍ വ്യവസായവകുപ്പാണ് മുന്‍കൈ എടുക്കേണ്ടത്. നിയമസഭാപരിസ്ഥിതി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

പൊന്‍മന, ആലപ്പാട് എന്നീ ഗ്രാമങ്ങളില്‍ നിന്നായി 40.46 ഹെക്ടറാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത് വില കൊടുത്ത് വാങ്ങി കരിമണല്‍ ഖനനം നടത്തുന്നത്. 89.5 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ആലപ്പാട് ഗ്രാമം ഇപ്പോള്‍ 7.6 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞിരിക്കുന്നു.

കായലില്‍ ഖനനം പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെ രഹസ്യമായി വൈകീട്ട് അഞ്ച് മണിക്ക് ശേഷമാണ് രണ്ട് ഡ്രഡ്ജര്‍ ഉപയോഗിച്ച് ഖനനം. ഖനനത്തെത്തുടര്‍ന്ന് ടിഎസ് കായലിന്റെ ഒരു ഭാഗം തന്നെ ഇല്ലാതായി.

മണല്‍ മോട്ടോര്‍ വഴി ഐആര്‍ഇയുടെ പ്രദേശത്ത് വന്ന് വീഴുന്നതും കാണാം. ആ മണല്‍ മണ്ണുമാന്തി യന്തം ഉപയോഗിച്ച് അതിവേഗം കായല്‍ തീരത്ത് നിന്ന് മാറ്റും.

ഈ പ്രദേശത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും കായല്‍ കയ്യേറി ഖനനം നടത്തുന്നതിന്റെ യഥാര്‍ത്ഥ ചിത്രം. പൊതു ജനങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ ഐആര്‍ഇയ്ക്കകത്ത് പ്രവേശനമില്ലാത്തതിനാല്‍ സധൈര്യമാണ് നിയമലംഘനം.

മണല്‍ ഖനനത്തിലൂടെ ആവാസവ്യവസ്ഥ തകര്‍ക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നും ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള വികസനം പാടില്ലെന്നും മന്ത്രി ജി സുധാകരന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Top