സ്വന്തം മകളോട് ഇങ്ങനെ ചെയ്യുമോ? ഹത്രാസില്‍ ഹൈക്കോടതി

അലഹാബാദ്: ഹാത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യുപി പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. ഹാത്രസ് കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിയെയും വീട്ടുകാരെ പൂട്ടിയിട്ട് കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം രാത്രി രണ്ടു മണിക്കു സംസ്‌കരിച്ച നടപടിയെയുമാണു ഹൈക്കോടതി വിമര്‍ശിച്ചത്.

അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബെഞ്ചാണു കേസ് പരിഗണിച്ചത്. പെണ്‍കുട്ടി ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നെങ്കില്‍ ജില്ലാ ഭരണകൂടവും പൊലീസും ഇതേ മാര്‍ഗമാകുമോ അവലംബിക്കുക എന്നാണു കോടതി ചോദിച്ചത്. പ്രദേശത്തെ ക്രമസമാധാന പ്രശ്‌നം പരിഗണിച്ചാണു പെണ്‍കുട്ടിയുടെ മൃതദേഹം അന്നുതന്നെ സംസ്‌കരിച്ചതെന്ന ജില്ലാ ഭരണകൂടത്തിന്റെ വാദത്തോടായിരുന്നു കോടതിയുടെ ചോദ്യം.

നിങ്ങളുടെ മകളായിരുന്നെങ്കില്‍ നിങ്ങള്‍ ഇപ്രകാരം ചെയ്യുമോ, ഒരു സമ്പന്നന്റെ മകളായിരുന്നെങ്കില്‍ ഇതായിരിക്കുമോ സമീപനം- കോടതി ചോദിച്ചു. സ്വന്തം മകളുടെ മൃതദേഹമായിരുന്നെങ്കില്‍ ഇത്തരത്തില്‍ സംസ്‌കരിക്കാന്‍ നിങ്ങള്‍ അനുമതി നല്‍കുമായിരുന്നോയെന്ന് എഡിജിപി പ്രശാന്ത് കുമാറിനോടും കോടതി ചോദിച്ചു. യുവതിയുടെ കുടുംബത്തിന്റെ അഭിഭാഷകയായ സീമ കുശ്വാഹയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

പെണ്‍കുട്ടിയുടെയും കുടുംബാംഗങ്ങളുടേയും മാനുഷികവും മൗലികവുമായ അവകാശങ്ങളുടെ ലംഘനമാണ് നടന്നതെന്നും കോടതി ഹര്‍ജി പരിഗണിക്കവെ ചൂണ്ടിക്കാട്ടി. മൃതദേഹം പുലര്‍ച്ചെ സംസ്‌കരിച്ചതിന്റെ ഉത്തരവാദിത്വം ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ഏറ്റെടുത്തു. കേസിലെ നിയമനടപടികള്‍ യുപിക്കു പുറത്തേക്കു മാറ്റണമെന്നും തങ്ങള്‍ക്കു സുരക്ഷ നല്‍കണമെന്നും കോടതിയോട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അഭ്യര്‍ഥിച്ചു. ഉത്തര്‍പ്രദേശ് പൊലീസില്‍ തങ്ങള്‍ക്കു വിശ്വാസമില്ലെന്നും കുടുംബം കോടതിയെ അറിയിച്ചു. നവംബര്‍ രണ്ടിനു കോടതി വീണ്ടും വാദം കേള്‍ക്കും.

Top