Al-Uma-blast-responsibility

മലപ്പുറം: കൊല്ലം, മലപ്പുറം കളക്ടറേറ്റുകളിലുണ്ടായ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം അല്‍ഖ്വയ്ദയുടെ ഇന്ത്യന്‍ പതിപ്പായ അല്‍-ഉമ ഏറ്റെടുത്തു.

സ്‌ഫോടനങ്ങള്‍ പ്രതികാരമെന്ന് പെന്‍ഡ്രൈവിലെ വിഡിയോയിലൂടെയാണ് ബേസ് മൂവ്‌മെന്റ് അറിയിച്ചത്.

കൊല്ലം സ്‌ഫോടനം ഇസ്രത് ജഹാന്‍ വധത്തിന്റെ പ്രതികാരമാണ്. മൈസൂര്‍ സ്‌ഫോടനം യാക്കൂബ് മേമന്‍ വധത്തിലുള്ള പ്രതിഷേധവും. ഇസ്രത്, യാക്കൂബ് വധത്തിന്റെ വാര്‍ഷികങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്.

ഇസ്രത് ജഹാന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന്റെ രോഷവും പ്രതികാരവും പ്രകടിപ്പിക്കാനായിരുന്നു കൊല്ലത്തെ സ്‌ഫോടനം. അതിനാണ് ഇസ്രത് കൊല്ലപ്പെട്ടതിന്റെ 12ാം വാര്‍ഷിക ദിനമായ ജൂണ്‍ 15ന് കോടതി പരിസരത്തു സ്‌ഫോടനം നടത്തിയത്. ഒരു മാസത്തിനു ശേഷമുള്ള മൈസൂര്‍ സ്‌ഫോടനം യാക്കൂബ് മേമന്റെ വധശിക്ഷയിലുള്ള പ്രതിഷേധമായിരുന്നുവെന്നു വീഡിയോ സൂചന നല്‍കുന്നു. മേമനേ തൂക്കിലേറ്റിയതിന്റെ ഒന്നാം വാര്‍ഷികമായ ജൂലൈ 30നാണ് സ്‌ഫോടനം ലക്ഷ്യമിട്ടത്. എന്നാല്‍ കോടതി അവധിയായതിനാല്‍ തൊട്ടടുത്ത തിങ്കളാഴ്ചയായ ഓഗസ്റ്റ് ഒന്നിനു ലക്ഷ്യം നിറവേറ്റി.

പൊലീസ് നടപടികള്‍ കാരണം ചിന്നഭിന്നമായി പോയ അല്‍ഉമ, ബേസ് മൂവ്‌മെന്റ് എന്ന പേരില്‍ പ്രതികാരം തുടങ്ങിയെന്ന് അനുഭാവികള്‍ക്കു സൂചന നല്‍കാനാണു സ്‌ഫോടനങ്ങളെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അല്‍ഉമയുടെ പുതിയ രൂപമായ ബേസ് മൂവ്‌മെന്റ് നടത്തിയ സ്‌ഫോടനങ്ങള്‍ ആസൂത്രിതവും കൃത്യമായ ലക്ഷ്യവുമുള്ളതാണെന്നു വ്യക്തമാക്കുന്നതാണു മലപ്പുറത്തുനിന്നു ലഭിച്ച പെന്‍ഡ്രൈവിലെ വീഡിയോ.

ഇസ്രത് ജഹാന്‍ യാക്കൂബ് മേമന്‍ വധങ്ങളുടെ വാര്‍ഷികങ്ങളില്‍ ചെയ്ത പ്രതികാരം ഇനിയും തുടരുമെന്നു സൂചിപ്പിക്കുന്നതാണു പെന്‍ഡ്രൈവിലെ വീഡിയോ.

ഈ പ്രതികാരം തുടരുമെന്ന സൂചനകള്‍ നല്‍കുന്ന വിഡിയോ ഗൗരവകരമായിട്ടാണ് അന്വേഷണ സംഘം കാണുന്നത്. വലിയ സ്‌ഫോടനങ്ങള്‍ ആസുത്രണം ചെയ്യുന്നതിന്റെ പരീക്ഷണങ്ങളാണ് ഈ ചെറിയ സ്‌ഫോടനങ്ങള്‍ എന്നതാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

പെന്‍ഡ്രൈവില്‍ പാര്‍ലമെന്റിന്റെ ചിത്രവും, പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്കെതിരായ വധഭീഷണിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി ടി ബാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് മലപ്പുറം സ്‌ഫോടനം അന്വേഷിക്കുന്നത്.

Top