ഒരു പതിറ്റാണ്ടിനിടെ അക്ഷയ്ക്ക് ഏറ്റവും മോശം ഞായര്‍; തുടർ പരാജയങ്ങളുടെ കൂട്ടത്തിൽ ‘സെല്‍ഫി’യും

മുംബൈ: ആദ്യത്തെ രണ്ട് ദിവസത്തെ അപേക്ഷിച്ച് ബോക്സ് ഓഫീസ് ദുരന്തമായ സെല്‍ഫി കളക്ഷനില്‍ കഴിഞ്ഞ ദിവസം നേരിയ പുരോഗതി കാണിച്ചെങ്കിലും ഇത് ചിത്രത്തിന് വലിയ ആശ്വാസം ഒന്നും നല്‍കില്ല. ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ ഞായറാഴ്ചയായ കഴിഞ്ഞ ദിവസം വലിയൊരു കളക്ഷന്‍ അണിയറക്കാര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ബിസിനസ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം കളക്ട് ചെയ്തത് 3.75 കോടി മാത്രമാണ്. പലയിടത്തും ഷോകള്‍ റദ്ദാക്കുന്ന സ്ഥിതിയും ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ കരണ്‍ ജോഹറും, പൃഥ്വിരാജും അടക്കം നിര്‍മ്മിച്ച ചിത്രം മൂന്ന് ദിവസത്തിനുള്ളില്‍ പത്ത് കോടിക്ക് അടുത്ത് കളക്ഷന്‍ മാത്രമാണ് നേടിയത്. അതേ സമയം കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ ഒരു ഞായറാഴ്ച അക്ഷയ് കുമാര്‍ ചിത്രത്തിന് കിട്ടുന്ന ഏറ്റവും മോശം കളക്ഷനാണ് കഴിഞ്ഞ ദിവസം സെല്‍ഫി നേടിയത്.

രോഹിത്ത് ഷെട്ടിയുടെ സംവിധാനത്തിലെത്തിയ സൂര്യവന്‍ശിയാണ് (2021) ബോക്സ് ഓഫീസില്‍ വിജയം നേടിയ അവസാന അക്ഷയ് കുമാര്‍ ചിത്രം. പിന്നാലെയെത്തിയ ബച്ചന്‍ പാണ്ഡേ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധന്‍, രാം സേതു എന്നീ ചിത്രങ്ങളെയെല്ലാം പ്രേക്ഷകര്‍ കൈയൊഴിഞ്ഞു. 2009 നു ശേഷം ഒരു അക്ഷയ് കുമാര്‍ ചിത്രം നേടുന്ന ഏറ്റവും കുറഞ്ഞ ഓപണിംഗ് ആണ് സെല്‍ഫിയുടേതെന്നാണ് വിലയിരുത്തലുകള്‍.

അതേ സമയം തന്റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അക്ഷയ് കുമാര്‍ നല്‍കിയ മറുപടി പ്രേക്ഷകശ്രദ്ധ നേടുകയാണ്. – “എന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ സംഭവമല്ല. തുടര്‍ച്ചയായി 16 പരാജയങ്ങള്‍ സംഭവിച്ച ഒരു സമയമുണ്ടായിരുന്നു എനിക്ക്. മറ്റൊരിക്കല്‍ നായകനായ എട്ട് ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു. പക്ഷേ അത് സ്വന്തം വീഴ്ച കൊണ്ട് സംഭവിക്കുന്നതായാണ് എന്റെ വിലയിരുത്തല്‍. ഇന്നത്തെ പ്രേക്ഷകര്‍ ഒരുപാട് മാറി. താരങ്ങള്‍ അതിനനുസരിച്ച് മാറേണ്ടതുണ്ട്. ആ മാറ്റത്തിനുവേണ്ടി ശ്രമിക്കുകയാണ് ഞാന്‍. അത് മാത്രമാണ് എനിക്ക് ചെയ്യാനാവുക. പ്രേക്ഷകരെയോ മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്തേണ്ടതില്ല. ഇത് 100 ശതമാനം എന്റെ വീഴ്ചയാണ്”, അക്ഷയ് കുമാര്‍ പറഞ്ഞു.

അതേസമയം നിരവധി പ്രോജക്റ്റുകളാണ് അക്ഷയ്‍യുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഒഎംജി ഓ മൈ ഗോഡ്, ബഡെ മിയാന്‍ ഛോട്ടെ മിയാന്‍, കാപ്സ്യൂള്‍ ഗില്‍, ഹേര ഫേരി 4, സൂരറൈ പോട്ര് ഹിന്ദി റീമേക്ക് എന്നിവയാണ് അക്ഷയ് കുമാറിന്റേതായി വരാനിരിക്കുന്നത്.

Top