ബോളിവുഡിലെ നിയമവിരുദ്ധ കാര്യങ്ങളിൽ പ്രതികരണവുമായി അക്ഷയ് കുമാർ

ബോളിവുഡിലെ വ്യാപകമായി ലഹരിമരുന്ന് ഉപയോഗമെന്ന ആരോപണങ്ങളെക്കുറിച്ചും സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെ കുറിച്ചും പ്രതികരിച്ച് ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. ബോളിവുഡിൽ നിയമവിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചിലരുണ്ടെന്നതു നിഷേധിക്കുന്നില്ലെന്നും എല്ലാ വ്യവസായത്തിലും ഇത്തരം പ്രശ്നങ്ങളുണ്ട്. എന്നാൽ ഒരു തൊഴിൽ മേഖലയിലും എല്ലാ വ്യക്തിയും ഇത്തരം പ്രശ്നങ്ങളിൽ ഏർപ്പെടില്ല. നമ്മുടെ ഏജൻസികളും കോടതികളും ഈ വിഷയത്തിൽ ന്യായമായ അന്വേഷണം നടത്തുമെന്നു പൂർണ വിശ്വാസമുണ്ട്. ആരാധകർക്കും മാധ്യമങ്ങൾക്കുമായി പങ്കുവെച്ച സന്ദേശത്തിലാണ് ഇക്കാര്യം പങ്കുവെച്ചത്.

വളരെയധികം ഹൃദയഭാരത്തോടെയാണു ഞാൻ സംസാരിക്കുന്നത്. കുറച്ച് ആഴ്ചകളായി വളരെയധികം കാര്യങ്ങൾ പറയാൻ ആഗ്രഹമുണ്ട്. ഞങ്ങളെ താരങ്ങൾ എന്ന് വിളിക്കുമ്പോഴും ബോളിവുഡ് സൃഷ്ടിക്കപ്പെട്ടത് നിങ്ങളുടെ സ്നേഹം കൊണ്ടാണ്. സിനിമകളിലൂടെ ലോകമെമ്പാടും ഇന്ത്യൻ മൂല്യങ്ങളും സംസ്കാരവും പ്രദർശിപ്പിച്ച വ്യവസായമാണിത്. അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രസക്തമായ പ്രശ്നങ്ങൾ അത് ഉന്നയിക്കുന്നുണ്ട്. തുടരുകയും ചെയ്യും. സുശാന്തിന്റെ മരണത്തെ തുടർന്നുണ്ടായ സംഭവങ്ങൾ സിനിമാ മേഖലയിലെ എല്ലാവരെയും ആത്മപരിശോധനയ്ക്കു പ്രേരിപ്പിച്ചെന്നും അക്ഷയ് പറഞ്ഞു.

ഇൻഡസ്ട്രിയെ മുഴുവൻ ഒരുപോലെ നോക്കികാണരുത്. അങ്ങനെ ചെയ്യുന്നതു ശരിയല്ല. മാധ്യമങ്ങൾ അവരുടെ ജോലികൾ തുടരട്ടെ. എന്നാൽ ഒരു നെഗറ്റീവ് കാര്യം ചർച്ചയാകുമ്പോൾ, നീണ്ടകാലത്തെ കഠിനാധ്വാനത്തിലൂടെ കലാകാരൻ കെട്ടിപ്പടുത്ത പ്രശസ്തി തകരുമെന്ന് ഓർക്കണമെന്നും ഓർമിപ്പിച്ചു കൊണ്ടുള്ള നാലു മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയിലാണ് അക്ഷയ് കാര്യങ്ങൾ വിവരിച്ചത്.

Top