വംശീയതയും സ്വജനപക്ഷപാതവും ബോളിവുഡില്‍ ചൂട് പിടിക്കുന്നതിനിടെ ഇപ്പോഴിതാ നടന്‍ അക്ഷയ്കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടി ശാന്തിപ്രിയ രംഗത്ത്.
അക്ഷയിന്റെ വംശീയ പരിഹാസം തന്നെ വിഷാദത്തിലേക്ക് തള്ളിവിട്ടെന്നും തന്റെ സിനിമ ജീവിതത്തിനുതെന്ന അന്ത്യംകുറിച്ചെന്നും ശാന്തിപ്രിയ പറയുന്നു. 1991ല്‍ അക്ഷയ്കുമാറിന്റെ നായികയായി ‘സൗഗന്ധി’ലൂടെയാണ് ശാന്തിപ്രിയ ബോളിവുഡിലെത്തിയത്. തുടക്ക കാലത്തുതന്നെ തന്റെ ഇരുണ്ട നിറത്തെ ചൊല്ലിയുള്ള വംശീയമായ കുത്തുവാക്കുകള്‍ അനുഭവിക്കേണ്ടിവന്നിരുന്നതായി നടി പറഞ്ഞു.
ശാന്തിപ്രിയയുടെ വാക്കുകള്‍
‘സൗഗന്ധിനുശേഷം ഞാനും അക്ഷയും ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു ഇക്കേ പെ ഇക്ക. സിനിമയിൽ ഒരു മോഡേൺ വേഷമായിരുന്നു എന്റേത്. അതിനാൽ വസ്ത്രത്തിന് അടിയിൽ സ്റ്റോക്കിങ്ങ്സ്കൂടി ഇട്ടിരുന്നു. പൊതുവെ തവിട്ടായ എന്റെ നിറത്തെ ഇത് കൂടുതൽ ഇരുണ്ടതാക്കി. ക്ലൈമാക്സ് രംഗത്തിൽ അഭിനയിക്കുേമ്പാൾ ശാന്തിപ്രിയയുടെ കാലിൽ രക്തം കട്ടപിടിച്ചതായി അക്ഷയ് ഉച്ചത്തിൽ പറഞ്ഞ് ഉറക്കെ ചിരിച്ചു.
സെറ്റിൽ അപ്പോൾ നൂറോളംപേർ ഉണ്ടായിരുന്നു. ആദ്യം അക്ഷയ് പറഞ്ഞതെന്താണെന്ന് എനിക്ക് മനസിലായില്ല. ഇതേപറ്റി അക്ഷയിനോട് തന്നെ ചോദിച്ചപ്പോഴാണ് നിന്റെ മുട്ടുകൾ കറുത്തിരിക്കുന്നത് കണ്ടില്ലേ എന്ന് പറഞ്ഞത്’. ഈ സംഭവം തന്നെ വല്ലാതെ ഉലച്ചുകളഞ്ഞെന്നും അതിനുശേഷം വിഷാദം ബാധിച്ചെന്നും അഭിനയ രംഗത്ത് തുടരാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടെന്നും ശാന്തിപ്രിയ പറയുന്നു.
ഇത് താനിപ്പോൾ പുറത്തു പറയുന്നത് അക്ഷയിനോടുള്ള വിരോധംകൊണ്ടല്ലെന്നും വംശീയമായ ചില അഭിപ്രായപ്രകടനങ്ങൾ ആളുകളെ എങ്ങിനെ ആഴത്തിൽ ബാധിക്കുമെന്ന് വെളിവാക്കാനാണെന്നും നടി പറഞ്ഞു.
അടുത്ത കാലത്ത് ബിഗ്ബോസിലും ശാന്തിപ്രിയ പങ്കെടുത്തിരുന്നു.