ഇനി ജനങ്ങളുടെ പോരാട്ടം ഏറ്റെടുത്ത് നിയമസഭയില്‍നിന്ന് തെരുവിലേക്കിറങ്ങും: അഖിലേഷ് യാദവ്

ഡല്‍ഹി: ഇനി ജനങ്ങളുടെ പോരാട്ടം ഏറ്റെടുത്ത് നിയമസഭയില്‍നിന്ന് തെരുവിലേക്കിറങ്ങുമെന്ന് എംപി സ്ഥാനം രാജിവെച്ച സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ്. പാര്‍ട്ടി സൈദ്ധാന്തികനായ രാം മനോഹര്‍ ലോഹ്യയുടെ ജന്മദിനത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷം സംസാരിക്കവേയാണ് സംസ്ഥാന തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയെങ്കിലും അധികാരത്തിലെത്താന്‍ കഴിയാതിരുന്ന അഖിലേഷ് ഭാവി പദ്ധതി വ്യക്തമാക്കിയത്.

‘പോരാട്ടമാണ് ഞങ്ങള്‍ക്ക് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാന നിയമസഭയില്‍ നാം തുടരുകയാണ്. അതിനാല്‍ അവിടെ നിന്ന് തെരുവിലേക്കും നമ്മുടെ പോരാട്ടം തുടരും’ അഖിലേഷ് വ്യക്തമാക്കി. ‘യുപിയിലെ കോടിക്കണക്കിന് ജനങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് ധാര്‍മിക വിജയം നല്‍കിയിരിക്കുകയാണ്. അതിനാല്‍ കര്‍ഹാലിനെ ഞാന്‍ പ്രതിനിധീകരിക്കും. എന്നാല്‍ അസംഗഢിന്റെ വികസനത്തിനായും നിലകൊള്ളും’ ബുധനാഴ്ച അഖിലേഷ് ട്വിറ്ററില്‍ കുറിച്ചു. അവിടെ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ആരാകും സ്ഥാനാര്‍ഥിയെന്ന ചോദ്യത്തിന് പ്രദേശത്തെ പ്രവര്‍ത്തകരും നേതാക്കളും തീരുമാനിക്കുമെന്നായിരുന്നു അഖിലേഷിന്റെ മറുപടി.

രണ്ടാമതും ചുമതലയേല്‍ക്കുന്ന യോഗി ആദിത്യ നാഥ് സര്‍ക്കര്‍ നന്നായി പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക് കൊള്ളമെന്നും അല്ലെങ്കില്‍ സമാജ്വാദി പ്രവര്‍ത്തകര്‍ ഇടപെടുമെന്നും അഖിലേഷ് ഓര്‍മിപ്പിച്ചു. പെട്രോള്‍, ഡീസല്‍ വിലനിയന്ത്രണത്തില്‍ സര്‍ക്കറിന് ഇടപെടാനാകുന്നില്ലെന്നും എന്നാല്‍ അവരുടെ വികല നയങ്ങള്‍ കാരണം വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്പനികള്‍ ലാഭം കൊയ്യുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

 

Top