അഖിലേഷ് യാദവും മുലായം സിംഗും ഒരേ വേദിയില്‍; എസ്.പി ശക്തിപ്പെടുന്നതായി സൂചന

ലക്‌നൗ: സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും മുന്‍ അധ്യക്ഷനും അഖിലേഷിന്റെ പിതാവുമായ മുലായം സിംഗ് യാദവും ഒരു വേദിയില്‍. ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തി എസ്.പി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തുകൊണ്ടാണ് ഇരുവരും വേദി പങ്കിട്ടത്. പാര്‍ട്ടി വീണ്ടും സജീവമാകുന്നു എന്നതിന്റെ സൂചനയായിട്ടാണ് നിരീക്ഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

അതേസമയം മുലായത്തിന്റെ അപ്രിതീക്ഷിത നീക്കത്തില്‍ അമ്പരന്നിരിക്കുകയാണ് സഹോദരനും സമാജ്‌വാദി സെകുലര്‍ മോര്‍ച്ച എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്ത ശിവ്പാല്‍ യാദവ്.

മുലായം, ശിവ്പാലിനോടൊപ്പം പുതിയ പാര്‍ട്ടിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശിവ്പാല്‍ എസ്.പി വിടുന്നതിന് മുന്‍പ് മുലായവുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

അതേസമയം, ഡല്‍ഹി പൊലീസിന്റെ വിലക്ക് ലംഘിച്ചാണ് അഖിലേഷ് ജന്തര്‍ മന്ദറിലേക്ക് സൈക്കിള്‍ റാലി നടത്തിയത്. പാര്‍ട്ടിയിലേക്ക് കൂടുതല്‍ യുവാക്കളെ കൊണ്ടുവരാന്‍ കഴിയണമെന്ന് മുലായം, റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. എസ്.പിയ്ക്ക് ഒരിക്കലും പ്രായമാകരുത് എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കള്‍ എസ്.പിയിലേക്ക് വരുമെന്നും കാരണം ബി.ജെ.പി സര്‍ക്കാരിനെപ്പോലെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മുലായം കൂട്ടിച്ചേര്‍ത്തു.

Top