നിയമന കോഴ തട്ടിപ്പ് കേസ്; അഖില്‍ സജീവനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പത്തനംതിട്ട: നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖില്‍ സജീവിനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് രാവിലെയാണ് അഖില്‍ സജീവിനെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയത്. പ്രതി അഖില്‍ സജീവനെ കോടതിയില്‍ ഹാജരാക്കാന്‍ വൈകിയെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍, സംസ്ഥാനത്ത് പത്തിലധികം തട്ടിപ്പു കേസുകളില്‍ അഖില്‍ സജീവ് പ്രതിയാണെന്നും വിശദമായ അന്വേഷണം ആവശ്യമായിരുന്നുവെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു.

സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ നടത്തിയ ഫണ്ട് തട്ടിപ്പ് കേസിലാണ് നിലവില്‍ അഖില്‍ സജീവന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ നിയമനക്കോഴയുടെ മുഖ്യ ആസൂത്രകര്‍ റഹീസ് ഉള്‍പ്പെടുന്ന കോഴിക്കോട് സംഘമെന്നാണ് അഖില്‍ സജീവ് മൊഴി നല്‍കിയത്. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് എന്ന രീതിയില്‍ ആള്‍മാറാട്ടം നടത്തി പണം തട്ടിയത് ഈ സംഘമാണെന്നും അഖില്‍ സജീവിന്റെ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരനായ ഹരിദാസനെ അറിയില്ലെന്നും അഖില്‍ പറഞ്ഞിട്ടുണ്ടെങ്കിലും മൊഴികള്‍ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പരാതിക്കാരനായ ഹരിദാസന്‍ ഒളിവില്‍ പോയെന്നും കന്റോണ്‍മെന്റ് പൊലീസ് പറയുന്നു.

Top