ഓസ്ട്രേലിയക്കെതിരേയുള്ള തോല്‍വി; ഇന്ത്യന്‍ ടീമിനെ വിലയിരുത്തി ആകാശ്‌ ചോപ്ര

സ്ട്രേലിയക്കെതിരേയുള്ള രണ്ടാം ഏകദിനത്തിലും തോല്‍വി നേരിടേണ്ടി വന്ന ഇന്ത്യന്‍ ടീമിന്റെ യഥാര്‍ഥ പ്രശ്നം ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ്‌ ചോപ്ര. തന്റെ യൂട്യുബ് ചാനലിലൂടെയാണ് ഇന്ത്യയുടെ പരാജയത്തെക്കുറിച്ചു ചോപ്ര വിശകലനം ചെയ്തത്. ഓള്‍റൗണ്ടര്‍മാരുടെ അഭാവത്തേക്കാള്‍ മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ എതിര്‍ ടീമിന്റെ വിക്കറ്റെടുക്കാന്‍ കഴിയുന്നില്ലെന്നതാണ് ഇന്ത്യന്‍ ടീം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു ചോപ്ര അഭിപ്രായപ്പെടുന്നു.

‘ന്യൂബോള്‍ കൊണ്ട് നമുക്ക് വിക്കറ്റെടുക്കാന്‍ കഴിയുന്നില്ല. തുടര്‍ച്ചയായി അവസാനത്തെ മൂന്ന് ഏകദിനങ്ങളിലും ഇന്ത്യക്കെതിരെ എതിര്‍ ടീമിന് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്’ ചോപ്ര വിലയിരുത്തി. ‘കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ അവരുടെ ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും- ഹെന്റി നിക്കോള്‍സും പിന്തുടര്‍ന്ന അതേ രീതിയാണ് ഓസീസ് ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ആവര്‍ത്തിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനത്തിലും ഓസീസിനെതിരേയുള്ള ആദ്യ രണ്ട് ഏകദിനങ്ങളിലും ആദ്യത്തെ 20 ഓവറിനുള്ളില്‍ വിക്കറ്റ് വീഴ്ത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഇങ്ങനെ വരുമ്പോള്‍ പിന്നെയാര് ബൗള്‍ ചെയ്താലും വ്യത്യാസം വരാന്‍ പോവുന്നില്ല.’ ചോപ്ര ചൂണ്ടിക്കാട്ടി.

രണ്ടാം ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ട്യ ബൗള്‍ ചെയ്യുകയും സ്മിത്തിന്റെ വിക്കറ്റെടുക്കുകയും ചെയ്തെങ്കിലും അത് ഇന്ത്യക്കു ആശ്വാസം നല്‍കില്ലെന്നു ചോപ്ര പറഞ്ഞു. ടീമിലെ ടോപ്പ് ബൗളര്‍മാര്‍ക്കു വിക്കറ്റ് വീഴ്ത്താനായില്ലെങ്കില്‍ 6-8 വരെയുള്ള ബൗളിങ് ഓപ്ഷനുകള്‍ എന്തു ചെയ്യാനാണെന്നും ചോപ്ര ചോദിക്കുന്നു. മുന്‍നിര ബൗളര്‍മാര്‍ക്കു ടീമിന് ബ്രേക്ക്ത്രൂ നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ എത്ര ഓള്‍റൗണ്ടര്‍മാരെ കളിപ്പിച്ചിട്ടും കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 51 റണ്‍സിന്റെ തോല്‍വിയായിരുന്നു കളിയില്‍ ഇന്ത്യക്കു നേരിട്ടത്.

Top