തോൽവി രുചിച്ച് ആകാശ എയർ; 602 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി

ദില്ലി: ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈൻ ആയ ആകാശ എയർ 602 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. 777.8 കോടി രൂപ വരുമാനം നേടിയപ്പോൾ പ്രവർത്തന ചെലവ് 1,866 കോടി രൂപയായി. സിവിൽ ഏവിയേഷൻ സഹമന്ത്രി വി കെ സിംഗ് ലോകസഭയിൽ നൽകിയ റിപ്പോർട്ട് പ്രകാരം മുൻകൂർ ഓപ്പറേറ്റിംഗ് ചെലവുകളും സ്റ്റേഷനുകളും പുതിയ റൂട്ടുകളും സ്ഥാപിക്കുന്നതിനുള്ള ചെലവുമാണ് എയർലൈനിനെ നഷ്ടത്തിലേക്ക് നയിച്ചത്.

അതേസമയം, ആകാശ എയർ ധന സമാഹരണത്തിന് ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിനായി ഇക്വിറ്റി ഓഹരികൾ വഴി 75 മുതൽ 100 മില്യൺ ഡോളർ വരെ എയർലൈൻ സമാഹരിക്കും. മാത്രമല്ല, ആകാശ എയർ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇതിന്റെ വിതരണത്തിന് മുൻപ് വിമാന കമ്പനികൾക്ക് പേയ്‌മെന്റുകൾ നടത്താൻ ഈ ഫണ്ട് എയർലൈൻ ഉപയോഗിക്കും. 2 ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾക്കാണ് ആകാശ ഓഡർ നൽകിയിട്ടുള്ളത്. ഇതിൽ 19 എണ്ണം ഡെലിവറി ചെയ്തു കഴിഞ്ഞിട്ടുണ്ട്.

പ്രവർത്തനം ആരംഭിച്ച് വെറും 11 മാസത്തിനുള്ളിൽ, ആകാശ എയർ ഇതിനകം തന്നെ 5% വിപണി വിഹിതം നേടിയിട്ടുണ്ട്, സ്പൈസ് ജെറ്റിനേക്കാൾ ഉയർന്നതാണ് ഇത്, ഈ വർഷം അവസാനത്തോടെ 100-ലധികം വിമാനങ്ങളുടെ ഓർഡർ നൽകുമെന്ന് കോ-പ്രൊമോട്ടറും സിഇഒയുമായ വിനയ് ദുബെ പറഞ്ഞു.

പണം സ്വരൂപിക്കുന്നതിനായി, ആകാശ എയർ, ഉയർന്ന ആസ്തിയുള്ള വ്യക്തികളെയും നിക്ഷേപകരെയും സ്ഥാപനങ്ങളെയും സമീപിച്ചിട്ടുണ്ട്. 650 മില്യൺ ഡോളർ മൂല്യമുള്ള ആകാശ എയറിന്റെ മൂല്യനിർണ്ണയം ഒരു മാനദണ്ഡമായി നിലനിർത്തി മൂലധനം സമാഹരിക്കാനാണ് പദ്ധതി. യുഎസ് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ട് എയർലൈനിലെ ഓഹരികൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്. നിലവിൽ 6 ശതമാനം ഓഹരിയാണ് കമ്പനിക്കുള്ളത്.

Top