സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, മരംമുറി വിവാദവുമായി ബന്ധമില്ലെന്ന് എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും മരംമുറി കേസുമായി ബന്ധമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ഉദ്യാഗസ്ഥര്‍ക്കെതിരെ പ്രതികാര നടപടിയെന്ന വാര്‍ത്ത ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. മുട്ടില്‍ മരം മുറി സംഭവത്തില്‍, വീഴ്ച വരുത്തിയ മുതിര്‍ന്ന വനം ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഐ എഫ് എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വനം വകുപ്പിന് നേരിട്ട് സാധിക്കില്ല. അതിന് നടപടി ക്രമങ്ങള്‍ പാലിക്കണം.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ കാലതാമസം ഉണ്ടാകുന്നതില്‍ സംശയം വേണ്ട. തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ ഉറപ്പാക്കും. കുറ്റം ചെയ്യാത്തവര്‍ ക്രൂശിക്കപ്പെടില്ല. അന്വേഷണത്തിനാവശ്യമായ ഫയലുകളും ട്രീ രജിസ്റ്ററും കിട്ടിയിട്ടില്ലെന്ന് പരാതിയില്ല. അങ്ങനെ ആക്ഷേപമുണ്ടെങ്കില്‍ അത് പരിഹരിക്കും. കര്‍ഷകര്‍ക്ക് മരം മുറി സംബന്ധിച്ചുള്ള അവ്യക്തത നീക്കും. അതിന് പുതിയ ഉത്തരവോ നിയമ നിര്‍മ്മാണമോ വേണ്ടി വരും. നിയമ വിദഗ്ധരുമായി അത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

പരസ്പര വിരുദ്ധ വെല്ലുവിളി നേരിടേണ്ടി വരുന്ന വകുപ്പാണ് വനം വന്യജീവി വകുപ്പ്. വന്യജീവി സംരക്ഷണം ഉറപ്പാക്കണം. വനമേഖലയോട് ചേര്‍ന്ന് ജീവിക്കുന്ന കര്‍ഷകരുടെ ദുരിതം പരിഹരിക്കണം. ഇത് രണ്ടും സമാന്തരമാണെന്നും മന്ത്രി പറഞ്ഞു.

 

Top