മുല്ലപ്പെരിയാര്‍ ഉത്തരവ്; ഒന്നും അറിഞ്ഞില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി, മൗനം വെടിയാതെ മുഖ്യന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവില്‍ നിലപാടില്‍ ഉറച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍. താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. ആരെയും നീതീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. പറയാന്‍ ഉള്ളതെല്ലാം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

നേരത്തെ, മരംമുറി അനുമതി നല്‍കാന്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹയും ഇടപെട്ടതിനു തെളിവ് പുറത്തുവന്നിരുന്നു. മരംമുറി അനുമതിക്കു ജലവിഭവ അഡിഷനല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിനെ കൂടാതെ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വനം വകുപ്പിലെ ഉദ്യോഗസ്ഥരില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും പലതവണ കത്തിടപാടുകള്‍ നടത്തിയെന്നുമുള്ള രേഖകളാണു പുറത്തായത്.

വിവാദ ഉത്തരവിറക്കിയതു സര്‍ക്കാര്‍ അറിയാതെയാണെന്ന് അവകാശപ്പെടുന്ന മന്ത്രി എ.കെ.ശശീന്ദ്രന്റെ നിലപാടുകളിലെ പൊരുത്തക്കേട് വ്യക്തമാക്കുന്നതാണു വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്തുകള്‍. അതേസമയം, മരംമുറി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം തുടരുകയാണ്.

Top