മാനന്തവാടിയില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ വേണ്ടിവന്നാല്‍ മയക്കുവെടിവെയ്ക്കും;എകെ ശശീന്ദ്രന്‍

കല്‍പ്പറ്റ: മാനന്തവാടിയില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടുക മാത്രമാണ് പോംവഴിയെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. എന്നാല്‍ ജനവാസമേഖലയില്‍ മയക്കുവെടി സാധ്യമല്ലെന്നും അപകടകരമെന്നും മന്ത്രി പറയുന്നു. ഇതിനായി ജനങ്ങള്‍ സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.

പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചാകും നടപടി സ്വീകരിക്കുക. ജില്ലാ കലക്ടറുടെ ഏകോപനത്തില്‍ ഉദ്യേഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തനം നടത്തുന്നു, സ്‌കൂളിലേക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥികള്‍ അവിടെ തന്നെ തുടരണം. മറ്റ് വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ തുടരണമെന്നും മന്ത്രി. റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാനാണ് ഇറങ്ങിയത്. കര്‍ണാടകയില്‍ നിന്നുള്ള ആനയായതുകൊണ്ട് അവിടെ നിന്നുള്ള സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.

മാനന്തവാടി പായോട് ആണ് പുലര്‍ച്ചെ ആനയെത്തിയത്. രാവിലെ പാലുകൊണ്ടുപോയ ക്ഷീര കര്‍ഷകരാണ് ആനയെ കണ്ടത്. വനം വകുപ്പും പൊലീസും ചേര്‍ന്ന് കാട്ടാനയെ തുരത്താനുള്ള നടപടികള്‍ ആരംഭിച്ചു. കാട്ടാന ഭീതി തുടരുന്നതിനിടെ മാനന്തവാടിയില്‍ 144 പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് അയക്കരുതെന്നും നിര്‍ദേശം. ആന കാട് കയറും വരെ വ്യാപാരസ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് മര്‍ച്ചന്റ് അസോസിയേഷന്‍ അറിയിച്ചു.

കാട്ടാന മാനന്തവാടി പട്ടണത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശവാസികള്‍ക്ക് വനംവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. എടവക പഞ്ചായത്തിലെ പായോടില്‍ ഇറങ്ങിയ കാട്ടാന മാനന്തവാടി പട്ടണത്തിലേയ്ക്ക് എത്തുകയായിരുന്നു.

നേരത്തെ തലപ്പുഴ എസ് വളവിലും പിന്നീട് മാനന്തവാടി ടൗണിന് അടുത്തുള്ള ചൂട്ടക്കടവ് ഭാഗത്തും ആനയെ കണ്ടതായാണ് വിവരം. നിലവില്‍ ആന മാനന്തവാടി നഗരത്തിനടുത്തുള്ള കെഎസ്ആര്‍ടിസി ഗ്യാരേജില്‍ സമീപത്തേക്ക് നീങ്ങിയ ആന മാനന്തവാടി കോടതി പരിസരത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.

Top