എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ് ; ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തന്‍

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന പൊതു താല്‍പര്യ ഹര്‍ജിയും കോടതി തള്ളി. പരാതിയില്ലെന്ന യുവതിയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്.

പരാതിയില്ലെന്ന് ചാനല്‍പ്രവര്‍ത്തക നേരത്തെ കോടതി മുമ്പാകെ വ്യക്തമാക്കിയിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

മന്ത്രി ഔദ്യോഗിക വസതിയില്‍ വെച്ച് അപമര്യാദയായി ആരും പെരുമാറിയിട്ടില്ലെന്നും ചാനല്‍ പുറത്തുവിട്ട ശബ്ദ ശകലത്തിലുള്ളത് ശശീന്ദ്രന്റെ ശബ്ദമാണെന്ന് ഉറപ്പില്ലെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. ശശീന്ദ്രനെതിരെ തെളിവില്ലെന്ന് കോടതി ചൂണ്ടികാട്ടിയിട്ടുണ്ട്.

അതേസമയം, വിധിയില്‍ സന്തോഷമുണ്ടെന്ന് എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടില്ലെന്നും മന്ത്രി സ്ഥാനം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ തീരുമാനിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

ഗതാഗത മന്ത്രിയായിരിക്കെ തന്നോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന മാധ്യമ പ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശശീന്ദ്രനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ, 354 ഡി, 509 വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്.

ശാരീരിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇതുകൂടാതെ ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജി പി.എസ്.ആന്റണി അദ്ധ്യക്ഷനായി ജുഡീഷ്യല്‍ കമ്മീഷനെയും സര്‍ക്കാര്‍ നിയമിച്ചിരുന്നു.

പരാതിക്കാരി ചാനലിലൂടെ പുറത്തുവിട്ട ശബ്ദം ശശീന്ദ്രന്റേയാണോ എന്നുറപ്പിക്കാനുള്ള ശാസ്ത്രീയ പരിശോധനയാണ് ആദ്യം നടത്തേണ്ടിയിരുന്നത്. എന്നാല്‍ ഇക്കാര്യം ആവശ്യമില്ലെന്നായിരുന്നു ശശീന്ദ്രന്റെ നിലപാട്. ഇതിന് പിന്നാലെയാണ് ഇക്കാര്യം രേഖാമൂലം കമ്മിഷന്റെ മുന്നിലെത്തിയത്.

എന്നാല്‍ ഫോണ്‍ സംഭാഷണം ആദ്യം റെക്കാഡ് ചെയ്ത ഫോണ്‍ കണ്ടെടുക്കാനായില്ലെന്ന കാരണം പറഞ്ഞ് കമ്മിഷന്‍ ഇക്കാര്യം തള്ളുകയായിരുന്നു. എഡിറ്റിങ് നടത്താത്ത ഒറിജിനല്‍ ശബ്ദരേഖ ചാനല്‍ ഓഫീസില്‍ നിന്ന് കൈമാറിയെങ്കിലും ഇത് ആധികാരിക രേഖയായി കണക്കാക്കാനാവില്ലെന്നായിരുന്നു കമ്മിഷന്‍ നിലപാട്.

പിന്നീട് ടെലിഫോണ്‍ വിവാദ കേസില്‍ ഉള്‍പ്പെട്ട മാധ്യമ പ്രവര്‍ത്തക കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കോടതിക്ക് പുറത്ത് കേസ് തീര്‍പ്പാക്കിയെന്നും ഇത് തികച്ചും വ്യക്തിപരമായ സംഭവമായതിനാല്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ താന്‍ നല്‍കിയ കേസിലെ നടപടികള്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നത്.

Top