ബസ്ചാര്‍ജ്ജ് വര്‍ധിപ്പില്ല; സമരം പ്രഖ്യാപിച്ചത് വിഭാഗീയതയ്ക്ക് വേണ്ടിയെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ആറു മാസം മുമ്പ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചതാണെന്നും കൂടാതെ ബസ് വ്യവസായം പ്രതിസന്ധി നേരിടുന്നത് കണക്കിലെടുത്ത് നികുതിയടക്കാനുള്ള സമയപരിധിയും ബസുകളുടെ കാലാവധിയും നീട്ടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നിട്ടും ഒരുവിഭാഗം ബസുടമകള്‍ സമരം പ്രഖ്യാപിച്ചത് വിഭാഗീയതയുണ്ടാക്കാനാണെന്നും മന്ത്രി കുറ്റപെടുത്തി.

ചാര്‍ജ്ജ് വര്‍ധനവ് ആവശ്യപ്പെട്ട് നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസുകള്‍ സമരം നടത്താന്‍ തീരുമാനിച്ചിരുന്നു. തൃശൂരില്‍ ചേര്‍ന്ന ബസുടമകളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. ഇന്ധന വില കൂടുന്ന പശ്ചാത്തലത്തിലാണ് ബസ് ഉടമകള്‍ ചാര്‍ജ്ജ് വര്‍ധനവ് ആവശ്യപ്പെടുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവിലയില്‍ രണ്ടു രുപ അമ്പതു പൈസ വീതം കുറവ് വരുത്തിയിരുന്നു.

അതേസമയം, സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ആദ്യം കേന്ദ്രം കൂട്ടിയ തുക മുഴുവനായി കുറയ്ക്കട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്. പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ന്നത് ജനങ്ങളെ വളരെയധികം വലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വില കുറയ്ക്കുവാന്‍ തീരുമാനമായത്.

Top