ബന്ധുവിനെ നിയമിക്കാന്‍ പാടില്ലെന്ന് എവിടെയും പറയുന്നില്ല; എ.കെ ബാലന്‍

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീല്‍ ഇപ്പോള്‍ രാജി വെക്കേണ്ടതില്ലെന്ന് മന്ത്രി എ.കെ.ബാലന്‍. ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ നിയമിക്കാന്‍ പാടില്ലെന്ന് എവിടേയും പറയുന്നില്ലെന്നും ബാലന്‍ പറഞ്ഞു.

ഏതെങ്കിലും ഒരു കീഴ്ക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അപ്പോള്‍ തന്നെ രാജിവെക്കുന്ന സാഹചര്യം കേരളത്തിലില്ല. ഒക്ടോബറിലാണ് ജലീലിന്റെ ഒരു ബന്ധുവായ കെ.ടി.അദീബിനെ നിയമിക്കുന്നത്. നിയമിച്ചത് ഡെപ്യൂട്ടേഷനിലാണ്. ബന്ധു നിയമപരമായി അര്‍ഹനാണോ എന്നുള്ളതേ നമ്മള്‍ പരിശോധിക്കേണ്ടതുള്ളൂ. ഡെപ്യൂട്ടേഷനില്‍ ബന്ധു പറ്റില്ല എന്ന് നിയമത്തില്‍ എവിടേയും പറയുന്നില്ല.

അങ്ങനെ ആണെങ്കില്‍ ഒരു സ്ഥലത്തും ബന്ധുക്കളെ നിയമിക്കാന്‍ പറ്റില്ലെന്ന് സ്ഥിതിയിലേക്ക് എത്തേണ്ടി വരും. ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ വെച്ചു എന്നുള്ളതാണെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അങ്ങനെയാണെങ്കില്‍ മഞ്ഞളാംകുഴി അലിയും അന്തരിച്ച കെ.എം.മാണിയും പോസ്റ്റുകളില്‍ ആളെ ഡെപ്യൂട്ടേഷനില്‍ വച്ചിട്ടുണ്ട്.

അദീബ് അര്‍ഹനാണോ അല്ലയോ എന്നത് ഹൈക്കോടതിയേയും ഗവര്‍ണറേയും ജലീല്‍ നേരത്തെ ബോധ്യപ്പെടുത്തിയതാണ്. ഇപ്പോള്‍ പുറത്തുവന്ന ലോകയുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജലീല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ബാലന്‍ വ്യക്തമാക്കി.

നിലവിലുള്ള യോഗ്യതയേക്കാളും കൂടുതല്‍ യോഗ്യത വെച്ചു എന്നാണ് പറയുന്നത്. ഉത്തരവ് കിട്ടിയാലെ മറ്റു കാര്യങ്ങള്‍ പറയാനാകൂ. ആകെ പത്ത് പതിനഞ്ച് ദിവസമേ ഈ ബന്ധു ജോലിയിലുണ്ടായിരുന്നുള്ളൂ. അപ്പോള്‍ തന്നെ വിവാദമായി. ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് അയാളെ ഒഴിവാക്കി. സര്‍ക്കാരിന്റെ ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

 

Top