വി സി നിയമന വിവാദത്തില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എ കെ ബാലന്‍

പാലക്കാട്: കണ്ണൂര്‍ സര്‍വ്വകലാശാല വി സി നിയമന പ്രശ്‌നത്തില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ കെ ബാലന്‍ ആരോപിച്ചു. ഭരണഘടനാ ബാധ്യത നിര്‍വഹിക്കേണ്ടത് ഗവര്‍ണറും സര്‍ക്കാരുമാണ്.

ഗവര്‍ണ്ണറുടെ സ്വതന്ത്രമായ അധികാരത്തെ ബാധിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് ഭരണഘടനാപരമായ ബാധ്യത നിറവേറ്റാതിരിക്കാനാകില്ല. രാഷ്ട്രീയ കക്ഷിയുടെ ഇടപെടല്‍ ഭരണകക്ഷിയുടെ ഭാഗത്തു നിന്ന് മാത്രമല്ല, ബിജെപിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞു. അത് ഏത് അവസരത്തില്‍ എന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കണമെന്നും എ കെ ബാലന്‍ പറഞ്ഞു.

ഗവര്‍ണ്ണറുടെ ചാന്‍സലര്‍ പദവി ഒരു ഭരണഘടനാ പദവിയല്ല. ഗവര്‍ണ്ണറോട് യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ മറികടന്ന് ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. പൗരത്വ ഭേദഗതി നിയമം വന്നപ്പോള്‍ ഇതിലും കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. കണ്ണൂര്‍ വി.സി നിയമനം നിയമപരമായി ചെയ്തതാണ്. ഗവര്‍ണറും അത് അംഗീകരിച്ചതാണ്. ഇപ്പോള്‍ അത് നിയമപ്രകാരമല്ലെന്ന് പറയുന്നത് ഗവര്‍ണര്‍ക്ക് ഗുണകരമാവില്ല.

ഈ പ്രശ്‌നത്തില്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കാന്‍ പോകുന്നില്ല. സംസ്ഥാന ഗവര്‍ണ്ണര്‍മാരെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ചട്ടുകമായി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അതിന് മുന്‍ ഗവര്‍ണ്ണര്‍ ജസ്റ്റീസ് സദാശിവനും ആരിഫ് മുഹമ്മദ് ഖാനും നിന്ന് കൊടുത്തിട്ടില്ല. ഗവര്‍ണ്ണറും ഗവണ്‍മെന്റും ചെയ്തത് നിയമ പരമാണ്. പിന്നെ എന്തിനാണ് വിവാദമുണ്ടാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. നിലവിലെ പ്രശ്‌നത്തെ ഗവര്‍ണ്ണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടലായി കേരളീയ സമൂഹം കാണില്ല.

ബന്ധു നിയമന വിഷയത്തില്‍ വസ്തുതാ വിരുദ്ധമായ വാര്‍ത്തകളാണ് സര്‍ക്കാരിനെതിരെ പ്രചരിപ്പിക്കുന്നത്. സി പി എം. നേതാക്കളുടെ ഭാര്യമാര്‍ അനധികൃത നിയമനം നേടുന്നതായി പ്രചാരണം നടത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എം ബി രാജേഷ് ജയിച്ചതോടെ കാലടി സര്‍വ്വകലാശാലയിലെ നിനിത കണിച്ചേരിയുടെ നിയമന വിവാദം ഇല്ലാതായി.

താലിബാന്‍കാര്‍ പോലും ഉയര്‍ത്താത്ത മുദ്രാവാക്യങ്ങളാണ് മുസ്ലീം ലീഗ് സമ്മേളനത്തിലുണ്ടായത്. മുസ്ലിം സമുദായതിനിടയില്‍ പി കെ കുഞ്ഞാലിക്കുട്ടിയേക്കാള്‍ പിന്തുണ പിണറായി വിജയന് ഉണ്ട്. കാവിക്കാര്‍ പിണറായിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്, നടന്നിട്ടില്ല. ഇനി പച്ചക്കാര്‍ വിചാരിച്ചാലും നടക്കില്ല. മുദ്രാവാക്യം വിളിക്കുമ്പോള്‍ സൂക്ഷിച്ച് വിളിച്ചാല്‍ മതി. ലീഗിന് ഭരണം നഷ്ടപ്പെട്ടപ്പോള്‍ തലയ്ക്ക് സൂക്കേട് വന്നതാണ് എന്നും എ കെ ബാലന്‍ അഭിപ്രായപ്പെട്ടു.

Top