കെഎസ്ഇബി ആര്‍ക്കും ഒസ്യത്തായി കിട്ടിയ കുടുംബസ്വത്തല്ലെന്നും അത് നാടിന്റെ സമ്പത്താണെന്ന് എകെ ബാലന്‍

തിരുവനന്തപുരം: കെ.എസ്.ഇ.ബി വിവാദത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി എ.കെ ബാലന്‍. കെഎസ്ഇബി ആര്‍ക്കും ഒസ്യത്തായി കിട്ടിയ കുടുംബസ്വത്തല്ലെന്നും അത് നാടിന്റെ സമ്പത്താണെന്ന് എകെ ബാലന്‍ പറഞ്ഞു.

എ.കെ ബാലന്റെ വാക്കുകള്‍;

2010 ഫെബ്രുവരി 16 എന്റെ ഔദ്യോഗിക ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ദിവസമാണ്. ഇന്ത്യയിലാദ്യമായി ഒരു ജില്ല, പാലക്കാട് പൂര്‍ണമായി വൈദ്യുതീകരിച്ച് ചരിത്രം സൃഷ്ടിച്ചത് ഈ ദിവസമാണ്. അന്നത്തെ യു പി എ ഗവണ്മെന്റിലെ ഊര്‍ജ വകുപ്പ് മന്ത്രി ശ്രീ. സുശീല്‍കുമാര്‍ ഷിന്‍ഡെ 50000 ത്തോളം വരുന്ന ജനങ്ങളെ സാക്ഷിയാക്കി രാവിലെ ഒന്‍പതര മണിക്കാണ്, ഒറ്റപ്പാലത്ത് കമനീയമായി തയാറാക്കിയ വിശാലമായ വേദിയില്‍ വച്ച് ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ഇതോടനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

40 മിനിറ്റ് നീണ്ടുനിന്ന കേന്ദ്രമന്ത്രിയുടെ പ്രസംഗം ശ്രദ്ധേയമായി. ജനങ്ങളുടെ ആവേശത്തില്‍ മതിമറന്ന് കേന്ദ്രമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. വൈദ്യുതി മേഖലയില്‍ കേരള ഗവണ്മെന്റിന്റെ നേട്ടങ്ങളെക്കുറിച്ചും വൈദ്യുതി വകുപ്പിന്റെ ഇടപെടലുകളെക്കുറിച്ചും വളരെ ആവേശത്തോടെയാണ് അദ്ദേഹം ഓര്‍മപ്പെടുത്തിയത്. അന്നത്തെ പ്രതിപക്ഷ നേതാവ് ബഹു. ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പാലോളി മുഹമ്മദുകുട്ടി , കെ പി രാജേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, എംപിമാരായ എം ബി രാജേഷ്, പി കെ ബിജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസഹാക്ക്, ജില്ലയിലെ പ്രിയപ്പെട്ട എം എല്‍ എമാര്‍ തുടങ്ങിയവരുടെ സാന്നിധ്യം ഉദ്ഘാടന വേദിയില്‍ ഉണ്ടായിരുന്നു. ശ്രദ്ധേയമായ മറ്റൊരു സാന്നിധ്യം അട്ടപ്പാടി മൂലഗംഗല്‍ ആദിവാസി ഊരിലെ ആദിവാസികളുടേതായിരുന്നു.

മൂലഗംഗല്‍ ഊരിന്റെ പ്രത്യേകത എടുത്തുപറയേണ്ടതാണ്. വൈദ്യുതി വകുപ്പിന് പുറമേ പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്കവിഭാഗ ക്ഷേമ വകുപ്പിന്റെയും ചുമതല ഞാന്‍ വഹിച്ചിരുന്നു. ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച് , അവരോടൊപ്പം താമസിച്ച് , അവരുടെ ഭക്ഷണം കഴിച്ച് അവരോടൊപ്പം ജീവിച്ച ഒരു സന്ദര്‍ഭമുണ്ടായിരുന്നു. ഇതിനു പാലക്കാട് ജില്ലയില്‍ തുടക്കം കുറിച്ചത് തമിഴ്‌നാടിനോട് അടുത്തുകിടക്കുന്ന മൂലഗംഗല്‍ ഊരിലാണ്.

അതുവരെ വൈദ്യുതി വെളിച്ചം കാണാത്ത ആദിവാസികളായിരുന്നു അവര്‍. വന്യമൃഗങ്ങളുടെ സാന്നിധ്യം കൊണ്ടും ചില തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനമുള്ള സ്ഥലമെന്ന നിലയിലും പുറത്തുനിന്നുള്ളവര്‍ അധികം പോകാത്ത സ്ഥലമായതിനാലും ഈ ഊരില്‍ താമസിക്കുന്നതിന് സുരക്ഷാവിഭാഗം എതിരായിരുന്നു. നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവസാനം അവര്‍ സമ്മതം തന്നത്. അന്ന് അവിടേക്ക് സഞ്ചാരയോഗ്യമായ റോഡില്ല, വെള്ളമില്ല, വെളിച്ചമില്ല, അടച്ചുറപ്പുള്ള വീടില്ല, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള സൗകര്യമില്ല. യാത്രാസൗകര്യം തീരെയില്ലാത്ത ഈ സ്ഥലത്ത് വളരെ ബുദ്ധിമുട്ടിയാണ് ചെന്നെത്തിയത്. ആദ്യം ഈ ഊരുകള്‍ വൈദ്യുതീകരിച്ചാണ് പാലക്കാട് ജില്ല സമ്പൂര്‍ണ വൈദ്യുതീകരണത്തിന് തുടക്കം കുറിച്ചത്. മറ്റ് അനുബന്ധ പശ്ചാത്തലസൗകര്യ പ്രവര്‍ത്തനങ്ങളും മൂലഗംഗലില്‍ നടത്തി.അക്ഷരാര്‍ത്ഥത്തില്‍ ആ പ്രദേശത്തെ മാറ്റിമറിച്ചു.

ഓവര്‍സിയര്‍ മുതല്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വരെ ലുങ്കി ധരിച്ച് തൊഴിലാളികളുടെ വേഷത്തില്‍ രംഗത്തുവന്ന് ദിവസങ്ങളോളം ഊരുകളില്‍ തങ്ങിയാണ് വൈദ്യുതീകരണമെന്ന ദൗത്യം ഏറ്റെടുത്തത്. ആദ്യമായി വൈദ്യുതിവെട്ടം ഊരിലെത്തിയപ്പോള്‍ അത്ഭുതം കാണുന്ന അനുഭവമായിരുന്നു ആദിവാസികള്‍ക്കുണ്ടായത്. അതിന്റെ ഗുണഭോക്താക്കളില്‍ ചിലരാണ് കേന്ദ്ര ഊര്‍ജവകുപ്പ് മന്ത്രിയെ സ്‌റ്റേജില്‍ വന്നുകണ്ട് അനുഭവം പങ്കുവെച്ചത്. ഇതില്‍ ഷിന്‍ഡേജി ഏറെ ആഹ്ലാദവാനായിരുന്നു. ഉദ്ഘാടനത്തിന് മൂന്ന് ദിവസം മുമ്പ് ഡല്‍ഹിയില്‍ നിന്ന് കേന്ദ്രമന്ത്രി എന്നെ വിളിച്ചു. ഉദ്ഘാടനത്തിനെത്താന്‍ കഴിയില്ലെന്നും പൂനയില്‍ ഒരു പരിപാടിയുണ്ടെന്നും അറിയിച്ചു. അപ്പോള്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായി. ഷിന്‍ഡേജിയുമായി മാനസിക അടുപ്പമുള്ള ആളായിരുന്നു രമേശ് ചെന്നിത്തല. പിന്നീട് അദ്ദേഹത്തെ ഉപയോഗപ്പെടുത്തിയതുകൊണ്ടാണ് ഈ ചടങ്ങില്‍ മന്ത്രി ഷിന്‍ഡെ പങ്കെടുത്തത്.

പൂനയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ മുംബൈയില്‍ വന്ന് അവിടെനിന്ന് വിമാന മാര്‍ഗം കൊച്ചിയിലെത്തി റോഡ്മാര്‍ഗം രാവിലെ കൃത്യം ഒന്‍പത് മണിക്കുതന്നെ ഷിന്‍ഡേജി ഒറ്റപ്പാലം ഗസ്റ്റ് ഹൗസിലെത്തി. 50000 പേരാണ് ഒറ്റപ്പാലം പട്ടണത്തില്‍ കേന്ദ്രീകരിച്ച് മന്ത്രിയെ വരവേറ്റത്. മന്ത്രി മുന്‍കൂട്ടി തയാറാക്കിയ പ്രസംഗം ഒഴിവാക്കി വാചാലമാകാന്‍ നിര്‍ബന്ധിക്കപ്പെട്ടു. അത് ഈ സദസിന്റെ പ്രത്യേകത കൊണ്ടായിരുന്നു. ഈ പരിപാടി വിജയിപ്പിക്കുന്നതിന് അന്നത്തെ ഒറ്റപ്പാലം എംഎല്‍എ എം ഹംസ നടത്തിയ പ്രവര്‍ത്തനം പ്രത്യേകം ഓര്‍ക്കുകയാണ്.

ഇതിനെ തുടര്‍ന്നാണ് കേരളത്തിലെ മൂന്ന് ജില്ലകളും (തൃശൂര്‍, എറണാകുളം, ആലപ്പുഴ) 85 നിയമസഭാ മണ്ഡലങ്ങളും സമ്ബൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തീകരിച്ചത്. ഇതില്‍ ഉമ്മന്‍ചാണ്ടിയുടെ മണ്ഡലവും പെടും. എല്‍ ഡി എഫിന്റെ മാനിഫെസ്‌റ്റോയില്‍ പോലും ഇല്ലാതിരുന്ന സമ്ബൂര്‍ണ വൈദ്യുതീകരണം നിയമസഭയില്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രതിപക്ഷം പരിഹസിച്ചിരുന്നു. വി എസ് ഗവണ്മെന്റ്(2006-2011) അധികാരത്തില്‍ വരുമ്പോള്‍ പുതുപ്പള്ളിയിലെ 40 ശതമാനം വീടുകളും വൈദ്യുതീകരിച്ചിരുന്നില്ല. വി എസ് സര്‍ക്കാരിന്റെ കാലത്ത് 24 ലക്ഷം വൈദ്യുതി കണക്ഷന്‍ നല്‍കി.

ഓരോ മണ്ഡലത്തിലും ശരാശരി 150 ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ചു. 25000 ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ചതുവഴി സ്റ്റാറ്റിയൂട്ടറി വോള്‍ടേജ് ഉറപ്പുവരുത്തി. 4500 കോടി രൂപ കെ എസ് ഇ ബിക്ക് അന്ന് കടമുണ്ടായിരുന്നു. അത് 1500 കോടിയാക്കി ചുരുക്കി. ചരിത്രത്തിലാദ്യമായി രണ്ടു ശമ്ബള പരിഷ്‌കരണം നടപ്പാക്കിയ ഗവണ്മെന്റ് ആയിരുന്നു അത്. കേന്ദ്ര സര്‍ക്കാരാകട്ടെ വൈദ്യുതി ബോര്‍ഡിനെ മൂന്നായി വിഭജിച്ച് സ്വകാര്യവല്‍ക്കരിക്കാന്‍ നിര്‍ബന്ധം ചെലുത്തിയ ഘട്ടം. ഒരു ഘട്ടത്തില്‍ വൈദ്യുതി ബോര്‍ഡിനെ അടച്ചുപൂട്ടേണ്ടിവന്നു. ഇതിനെയെല്ലാം അതിജീവിച്ച് വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയില്‍ ഒറ്റ കമ്ബനിയായി സംരക്ഷിച്ചു.

ഈ നേട്ടങ്ങളുടെയെല്ലാം പ്രധാനപ്പെട്ട ഒരു കാരണം ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഒരുമയായിരുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് അവര്‍ പ്രവര്‍ത്തിച്ചത്. ഒരു മികച്ച തൊഴില്‍ സംസ്‌കാരം ഉയര്‍ത്തിക്കൊണ്ടുവരാനും അക്കാലത്ത് കഴിഞ്ഞു. അത് മറക്കാനാവില്ല. ഈ ഒരുമയെ തകര്‍ക്കരുത്. പൊതുപ്രവര്‍ത്തകരായാലും ബ്യൂറോക്രാറ്റുകളായാലും, ഈഗോ ബാധിച്ചാല്‍ ഒരു വല്ലാത്ത മാനസികാവസ്ഥയിലെത്തും. കെ എസ് ഇ ബിയില്‍ ഇപ്പോള്‍ കാണുന്ന അവസ്ഥ ഒഴിവാക്കേണ്ടതായിരുന്നു. കെ എസ് ഇ ബി ആര്‍ക്കും ഒസ്യത്തായി കിട്ടിയ കുടുംബസ്വത്തല്ല. അത് നാടിന്റെ സമ്പത്താണ്. എനിക്ക് ശേഷം വൈദ്യുതി വകുപ്പ് മന്ത്രിയായ കടകംപള്ളി സുരേന്ദ്രനും പിന്നീട് വന്ന എം എം മണിയും കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകരണത്തിലെത്തിച്ചു. യു ഡി എഫിന് കഴിയാതിരുന്നത് എല്‍ ഡി എഫിന് കഴിഞ്ഞു. ഇതിലുള്ള അസൂയ ചിലര്‍ക്കുണ്ടാകും. എന്നാല്‍ ഇരിക്കുന്ന കൊമ്പ് മുറിക്കരുത്.

ഇപ്പോഴുള്ള വിവാദത്തിന് അടിസ്ഥാനമായ പദ്ധതികള്‍ തുടങ്ങിവെച്ചത് യു ഡി എഫ് ആണ്. 25 വര്‍ഷത്തേക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള 62000 കോടിയുടെ കരാറുണ്ടാക്കിയത് യു ഡി എഫാണ്. എല്‍ ഡി എഫ് അല്ല. 15000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് കേരളത്തിലെ ഒരു പ്രമുഖ പത്രം എഴുതിയത് വായിച്ചാല്‍ നന്ന്. ഇത് എം എം മണിയുടെ കാലഘട്ടത്തിലല്ല. റെഗുലേറ്ററി കമീഷന്റെ തീരുമാനത്തെ മറികടന്നുകൊണ്ട് ഉണ്ടാക്കിയതാണ്. നിയമവിരുദ്ധമായ ഈ കരാര്‍. ഒരു വര്‍ഷം 600 കോടിയുടെ നഷ്ടമാണ് ആ കരാര്‍ മൂലം ഉണ്ടായത്. ഈ പ്രശ്‌നം അന്നുതന്നെ ഞാന്‍ പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവന്നതാണ്. അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രിക്ക് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഇത് തിരിച്ചടിക്കുമെന്ന് ഓര്‍മിപ്പിക്കുന്നു. അപ്പം കൊടുത്ത് പിണ്ണാക്ക് വാങ്ങാന്‍ നില്‍ക്കരുത്.

വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെ ഐക്യത്തെയും ശക്തിയെയും ആരും വിലകുറച്ചു കാണരുത്. പ്രഗത്ഭരായ ചെയര്‍മാന്‍മാര്‍ ഇരുന്ന സ്ഥലമാണത്. ജീവനക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമാണ്. ജീവനക്കാരെ ശത്രുക്കളായി കാണരുത്. അവരോടു സംസാരിക്കണം. ചര്‍ച്ചയുടെയും സമവായത്തിന്റെയും വഴി സ്വീകരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണം. അല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരും.

Top