സിപിഐഎം സാഹിത്യകാരന്മാരുടെ പരാമര്‍ശങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്ന പാര്‍ട്ടിയാണെന്ന് എകെ ബാലന്‍. പാര്‍ട്ടി സെക്രട്ടറി അക്കാര്യത്തില്‍ വ്യക്തത വരുത്തിയതാണ്. എംടിയുടെയും എം മുകുന്ദന്റെയും പരാമര്‍ശങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും എകെ ബാലന്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പറ്റുന്ന പിശക് തിരുത്താന്‍ സിപിഐഎമ്മില്‍ പ്രത്യേക സംവിധാനം ഉണ്ട്. തെറ്റ് തിരുത്തല്‍ പ്രക്രിയ സിപിഐഎമ്മിന്റെ അജണ്ടയാണ്. ഇന്ത്യയിലെ മറ്റൊരു പാര്‍ട്ടിക്കും അത് അവകാശപ്പെടാന്‍ സാധിക്കില്ല. എംടിയുടെയും എം.മുകുന്ദന്റെയും പരാമര്‍ശങ്ങളെല്ലാം തെറ്റ് തിരുത്തല്‍ പ്രക്രിയ നടത്തുമ്പോള്‍ പാര്‍ട്ടി പരിശോധിക്കും. സിപിഐഎം ജനവികാരങ്ങള്‍ മാനിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും സിപിഐഎം ജനങ്ങളുടെ മുമ്പില്‍ ഉണ്ടാവും. എം.ടിയെ സിപിഐഎമ്മിന്റെ ചെരിപ്പ് നക്കിയെന്ന് പരാമര്‍ശിച്ചവരാണ് ഇപ്പോള്‍ എംടിയെ പുകഴ്ത്താന്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്ട് നടന്ന കേരള ലിറ്ററേച്ചല്‍ ഫെസ്റ്റിവല്‍ സംവാദ വേദിയിലാണ് എം ടി വാസുദേവന്‍ നായരും എം മുകുന്ദനും രാഷ്ട്രീയ വിമര്‍ശനമുയര്‍ത്തിയത്. ‘അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്. അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ കുഴിവെടി മൂടി. നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്പത്തെ മാറ്റിയെടുക്കാനാണ് ഇ എം എസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അത് കൊണ്ട് തന്നെ’. എന്നീ തരത്തിലായിരുന്നു എംടിയുടെ വാക്കുകള്‍.
കിരീടങ്ങള്‍ വാഴുന്ന കാലമാണ് ഇപ്പോഴുള്ളത്. സിഹാസനത്തില്‍ ഇരിക്കുന്നവരോട് സിംഹാസനം ഒഴിയൂ എന്നാണ് പറയാനുള്ളത്. കിരീടത്തെക്കാള്‍ ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും എം മുകുന്ദന്‍ പറഞ്ഞു. ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ പുസ്തകവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു പരാമര്‍ശം. പുസ്തകത്തിലെ ഒരു വരിയെ ഉദ്ധരിച്ചുകൊണ്ട് സിപിഐഎം നേതാവ് എം സ്വരാജ് ചോദിച്ച ചോദ്യത്തോട് മറുപടി പറയുകയായിരുന്നു എം മുകുന്ദന്‍. അധികാരകേന്ദ്രങ്ങള്‍ പ്രാധാന്യം നല്‍കുന്നത് കിരീടത്തിനാണ്. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് വോട്ട് ചെയ്യേണ്ടത് ചോരയുടെ പ്രാധാന്യം നോക്കിയാണ്, കിരീടത്തിന്റേതല്ല. ജനാധിപത്യ രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നവതെന്നും സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അതില്‍ നിന്നിറങ്ങണമെന്നുമാണ് എം മുകുന്ദന്‍ പറഞ്ഞത്.