മലയാളിയുടെ ഗസല്‍ ആസ്വാദനശീലങ്ങളെ ജനകീയമാക്കിയ ഗായകനാണ് ഉംമ്പായി ; എകെ ബാലന്‍

ak balan

തിരുവനന്തപുരം: പ്രമുഖ ഗസല്‍ ഗായകന്‍ ഉംമ്പായിയുടെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അനുശോചിച്ചു.

മലയാളിയുടെ ഗസല്‍ ആസ്വാദന ശീലങ്ങളെ ജനകീയമാക്കിയ ഗായകനാണ് ഉംമ്പായി, അദ്ദേഹത്തിന്റെ ലാളിത്യവും വികാരസാന്ദ്രതയും കലര്‍ന്ന ആലാപന ശൈലി കേരളത്തില്‍ വലിയതോതില്‍ ഗസല്‍ ആസ്വാദകരെ സൃഷ്ടിച്ചുവെന്നും മന്ത്രി പറഞ്ഞു.

തബല വാദകനായി സംഗീതലോകത്ത് എത്തിയ അദ്ദേഹം ബോംബെയിലെത്തി ഉസ്താത് മുജാവര്‍ അലിയുടെ ശിക്ഷണത്തില്‍ തബല അഭ്യസിച്ചു. അദ്ദേഹത്തിന്റെ ആലാപന മികവ് തിരിച്ചറിഞ്ഞ ഗുരുവാണ് ഉംബായിയെ ഗസലിന്റെ വഴിയിലേക്ക് നയിച്ചത്.

ഗസല്‍ ജീവിതമാക്കിയ ഉംബായിയാണ് മലയാളത്തില്‍ ആദ്യമായി ഗസല്‍ സംഗീത ട്രൂപ്പ് ആരംഭിച്ചതും പ്രണാമം എന്ന പേരില്‍ ആദ്യത്തെ മലയാള ഗസല്‍ ആല്‍ബം പുറത്തിറക്കിയതും. ഉംബായിയുടെ പെട്ടെന്നുള്ള ദേഹവിയോഗം കലാകേരളത്തിന് തീരാനഷ്ടമാണെന്നും അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടാണ് ഉംമ്പായി അന്തരിച്ചത്. ആലുവയിലെ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 68 വയസായിരുന്നു. ഡോ.ഹൈദരാലിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഉംമ്പായിയെ ചികിത്സിച്ചിരുന്നത്.

മലയാള ഗസല്‍ ഗായകരില്‍ പ്രമുഖനാണ് പി.എ.അബു ഇബ്രാഹിം എന്ന ഉംമ്പായി. നിരവധി പഴയ ചലച്ചിത്ര ഗാനങ്ങള്‍ ഉമ്പായി തന്റെ തനതായ ഗസല്‍ ആലാപന ശൈലികൊണ്ട് പുനരാവിഷ്‌കരിച്ചിട്ടുണ്ട്.

Top