എ.കെ ബാലന് ‘ഭ്രാന്ത്’ എന്ന് പറഞ്ഞിട്ടില്ല, മുന്നണി മാറ്റ ചര്‍ച്ചയെ കുറിച്ച്; മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സി.പി.എം നേതാവ് എ.കെ ബാലനെതിരായ ‘ശുദ്ധ ഭ്രാന്ത്’ പരാമര്‍ശം തിരുത്തി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എ.കെ ബാലന് ഭ്രാന്ത് എന്ന് പറഞ്ഞിട്ടില്ലെന്നും ഭ്രാന്ത് എന്ന് ഉദ്ദേശിച്ചത് മുന്നണി മാറ്റ ചര്‍ച്ചയെ കുറിച്ചാണെന്നുമാണ് വിശദീകരണം. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം ലീഗ് എല്‍.ഡി.എഫിലേക്ക് എന്ന സൂചനയാണെന്ന എ.കെ ബാലന്റെ പരാമര്‍ശത്തോട് നേരത്തെ അദ്ദേഹത്തിന് ശുദ്ധ ഭ്രാന്താണെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ഈ പരാമര്‍ശത്തിലാണ് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി വിശദീകരണവുമായി രംഗത്തെത്തിയത്.

പൊതുവെ കടുത്ത ഭാഷ ഉപയോഗിക്കാത്ത കുഞ്ഞാലിക്കുട്ടി പക്ഷേ ബാലന് ഭ്രാന്താണെന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് തിരുത്തുമായി അദ്ദേഹം രംഗത്തെത്തിയത്. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം മുന്നണി മാറ്റത്തിന്റെ ഭാഗം എന്ന് പറയുന്നതാണ് ഭ്രാന്തെന്നു ഉദ്ദേശിച്ചതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുസ്ലിം ലീഗ് മുന്നണി മാറുന്നു എന്നത് മാധ്യമ സൃഷ്ടിയാണെന്നും യു ഡി എഫും ലീഗും തമ്മിലുള്ളത് പൊക്കിള്‍കൊടി ബന്ധമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല യു ഡി എഫും ലീഗും തമ്മിലുള്ള മുന്നണി ബന്ധമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എല്‍ ഡി എഫ് മുന്നണിയിലേക്കുള്ള സൂചനയല്ല കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം ലീഗ് ഏറ്റെടുത്തത്. കേസ് കൊടുത്താലും കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം ലീഗിന് കിട്ടുമെന്നും ലീഗിന് അര്‍ഹതയുള്ള പദവിയാണ് അതെന്നും അദ്ദേഹം ചൂണ്ടികാട്ടുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തുമോ എന്നതില്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വിവരിച്ചു.

Top