സുകുമാരൻ നായർ വിശ്വാസികളെ ഒപ്പം നിർത്താൻ വഴിവിട്ട മാർ​ഗം തേടുന്നുവെന്ന് എ കെ ബാലൻ

തിരുവനന്തപുരം : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ. വിശ്വാസികളെ ഒപ്പം നിർത്താൻ സുകുമാരൻ നായർ വഴിവിട്ട മാർ​ഗം തേടുകയാണ്. ഗണപതിയെ മുൻ നിർത്തി വിശ്വാസികളിൽ ചലനം സൃഷ്ടിക്കാനാണ് ശ്രമം. ആർഎസ്എസിന്റെ ദുഷ്ടലാക്കാണിത്. രാഷ്ട്രീയ ഹിന്ദുത്വം നടത്തുന്ന അജണ്ടയെ ശക്തമായി എതിർക്കും. സ്പീക്കറുടെ പ്രസംഗം ആരെയും വേദനിപ്പിക്കാൻ വേണ്ടിയായിരുന്നില്ല അതിനെ വളച്ചോടിച്ചെന്നും എ കെ ബാലൻ വ്യക്തമാക്കി.

“പാലക്കാട് ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള 68 ഏക്കർ അനധികൃതമായി എൻഎസ്എസ് കൈവശം വെച്ചിരിക്കുന്നു എന്ന് പറഞ്ഞ് ദേവസ്വം ബോർഡും ക്ഷേത്ര ഭാരവാഹികളും കേസ് കൊടുത്തിട്ടുണ്ട്. ആദ്യം സുകുമാരൻ നായർ ചെയ്യേണ്ടത് ഗണപതി മുഖ്യ പ്രതിഷ്ഠയായ ക്ഷേത്രത്തിലെ ആ സ്വത്ത് അങ്ങ് തിരിച്ചുനൽകുക എന്നുള്ളതാണ്.

ലോകസഭാ തെരഞ്ഞെടുപ്പ് ആണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പാണെങ്കിലും ആരുടെയും കൈയും കാലും പിടിച്ചുണ്ടാക്കിയ മേൽവിലാസമല്ല തനിക്കുള്ളത്. കേരളത്തിലെ പിന്നാക്ക ജനതയുടെ അംഗീകാരത്തോടെ ഉണ്ടായ മേൽവിലാസമാണ്. എ കെ ബാലൻ നൂറുങ്ങാണ് എന്ന് പറയുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് വ്യക്തമായി അറിയാം. അതു കൊണ്ട് അത്തരം കാര്യങ്ങൾ ഇങ്ങോട്ട് വേണ്ട”– എ കെ ബാലൻ പറഞ്ഞു.

Top