പച്ചനുണ പറയാന്‍ സുധാകരന്‍ ഏതറ്റം വരെയും പോകും; എ.കെ ബാലന്‍

കൊച്ചി: പച്ചനുണ പറയാന്‍ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് കെ. സുധാകരന്റെ പ്രതികരണമെന്ന് മുന്‍ മന്ത്രി എ.കെ. ബാലന്‍. വീണിടത്ത് നിന്ന് സുധാകരന്‍ ഉരുളരുത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മേലെ പഴിചാരരുത്. സുധാകരന്‍ പറഞ്ഞത് പോലെ 71-ല്‍ അല്ല താന്‍ ബ്രണ്ണനിലെത്തിയതെന്നും 69-ല്‍ തന്നെയാണെന്നും അദ്ദേഹം പ്രതികരിച്ചു.

‘1971-ലാണ് മമ്പറം ദിവാകരന്‍ വന്നത് എന്നത് ശരിയാണ്. എന്നാല്‍, 1968-69-70 കാലത്താണ് താന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നത്. ആ സമയത്താണ് സി.എച്ച്. മുഹമ്മദ് കോയ വരുന്നതും അദ്ദേഹത്തിനെതിരെ പ്രതിഷേധവും കരിങ്കൊടിയും മുട്ടയേറും നടന്നതും. അത് പ്രതിരോധിക്കാന്‍ മുന്‍നിരയില്‍ നിന്നയാളാണ് താന്‍. അത് അന്ന് ബ്രണ്ണന്‍ കോളേജിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കുമറിയാം. അതില്‍ ജീവിച്ചിരിക്കുന്ന പലരും തലശ്ശേരിയിലുണ്ട്. പച്ചനുണ പറയാന്‍ കെ. സുധാകരന്‍ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണിത്.

’69-70 കാലത്താണ് പിണറായി വിജയന്‍ കോളേജിലേക്ക് വരുന്നത്. ഇംഗ്ലീഷ് ലെക്ചറായ ടി.വി. ബാലന്‍ മാഷ്, അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തിന്റെ ക്ലാസ് ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് പോകുന്ന സമയത്താണ് ഞാനും എന്റെ കൂടെയുള്ള സംഘടനാ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടത്. ആ വിവരമറിഞ്ഞിട്ടാണ് പിണറായി വരുന്നത്.’ എ.കെ. ബാലന്‍ വിശദീകരിച്ചു.

Top