ചൈനയുടെ പ്രകോപനത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ: എ.കെ. ആന്റണി

antony

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയിലുണ്ടായ ആക്രമണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി. ഔദ്യോഗിക വിശദീകരണം വന്നതിനുശേഷം മാത്രമേ കൂടുതല്‍ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ലഡാക്കിലുണ്ടായ ചൈനയുടെ പ്രകോപനം ഇന്ത്യ നിര്‍മിച്ച റോഡ് നിര്‍മാണം തടസപ്പെടുത്താന്‍ മാത്രമാണെന്ന് കരുതുന്നില്ല. അതിനപ്പുറം മറ്റെന്തോ ഉണ്ടെന്ന് താന്‍ സംശയിക്കുന്നു. അതിര്‍ത്തിയില്‍ ഇന്നലെ ഉണ്ടായ സംഘര്‍ഷത്തിന്റെ വിശദാംശങ്ങള് പരസ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം.

1975-നു ശേഷം ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ രണ്ട് രാജ്യങ്ങളുടേയും സൈനികര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായിട്ടുണ്ടെങ്കിലും മരണം ഉണ്ടായിട്ടില്ല. ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആഴ്ചകളായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ചൈനീസ് സൈന്യം തന്ത്രപ്രധാനമായ ഇന്ത്യന്‍ മേഖലകളിലേക്ക് കടന്നുകയറിയതായിരുന്നു ഈ സംഘര്‍ഷത്തിന് കാരണം. പ്രശ്‌നം സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇരു സൈന്യവും പിന്മാറിയാല്‍ മാത്രമേ പ്രശ്‌നത്തിന് പരിഹാരമാവൂ എന്നും അദ്ദേഹം പറഞ്ഞു.

മുന്‍ പ്രതിരോധമന്ത്രി എന്ന നിലയില്‍ സര്‍ക്കാര്‍ വിശദീകരണം വരുന്നതിന് മുമ്പ് തനിക്ക് കൂടുതല്‍ പ്രതികരിക്കാന്‍ സാധിക്കില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ എകെ ആന്റണി കൂട്ടിച്ചേര്‍ത്തു.

Top