ak antony criticised narendra modi

ന്യൂഡല്‍ഹി: തെറ്റ് ഏറ്റു പറയാനുള്ള സാമാന്യ മര്യാദ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി. നോട്ട് അസാധുവാക്കി 50 ദിവസം കഴിഞ്ഞിട്ടും ദുരിതങ്ങള്‍ക്കു ശമനമില്ല.

നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കണ്ടുപഠിക്കണമെന്നും ആന്റണി പറഞ്ഞു. പ്രധാനമന്ത്രി മോദി പണരഹിത, ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചാണു പറയുന്നത്. ഞങ്ങള്‍ ആരും ഇതിന് എതിരല്ല.

എന്നാല്‍ ഒറ്റയടിക്കു പണരഹിത ഇന്ത്യയുണ്ടാക്കാം എന്നതു മോദിയുടെ വ്യാമോഹമാണ്.

മോദി ഉട്ടോപ്യയിലെ രാജാവാകാന്‍ ശ്രമിക്കരുത്. ലോകത്ത് എവിടെയെങ്കിലും പണരഹിത രാജ്യമുണ്ടോയെന്നും ആന്റണി ചോദിച്ചു.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ മോദി സര്‍ക്കാര്‍ തയാറാകണമെന്നും ആന്റണി പറഞ്ഞു. ഇന്ത്യയിലെ കൃഷിക്കാരെ സഹായിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം.

നോട്ട് അസാധുവാക്കലിന്റെ ഭാഗമായി കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടാണു നേരിടുന്നത്. പലരും വലിയ കടത്തിലാണ്. യുപിഎ സര്‍ക്കാര്‍ ചെയ്തതു പോലെ കര്‍ഷകരുടെ കടങ്ങള്‍ വീണ്ടും എഴുതിത്തള്ളണമെന്നും ആന്റണി ആവശ്യപ്പെട്ടു.

കള്ളപ്പണം കണ്ടുപിടിക്കാന്‍ സംവിധാനമില്ല എന്നു പറഞ്ഞാണു കേന്ദ്രം സഹകരണ സംഘങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ കള്ളപ്പണം വെളുപ്പിക്കേണ്ടവര്‍ എല്ലാം വെളുപ്പിച്ചു കഴിഞ്ഞു.

സര്‍ക്കാര്‍ പറഞ്ഞ കാലയളവും കഴിഞ്ഞു. ഇനി എത്രയും വേഗം സഹകരണ ബാങ്കുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കേന്ദ്രം എടുത്തുകളയണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കാന്‍ വയ്യാത്ത പ്രശ്‌നങ്ങളൊന്നുമില്ല. സമയമാകുമ്പോള്‍ എല്ലാം പരിഹരിക്കപ്പെടും.

കേന്ദ്രസര്‍ക്കാരിനെതിരെ വെള്ളിയാഴ്ച നടത്തുന്ന പ്രക്ഷോഭത്തില്‍ എല്ലാനേതാക്കളും പങ്കെടുക്കുമെന്നും ആന്റണി വ്യക്തമാക്കി.

Top