ajith doval – pakistan

ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ അവസാനിച്ചെന്നും ചര്‍ച്ചകളൊന്നും ഇനി നടക്കില്ലെന്നും ഇന്ത്യയിലെ പാക് ഹൈക്കമ്മീഷ്ണര്‍ അബ്ദുള്‍ ബാസിത് നടത്തിയ വിവാദ പരാമര്‍ശം തള്ളിക്കളഞ്ഞില്ലെങ്കില്‍ വരുംവരായ്കള്‍ അനുഭവിക്കേണ്ടിവരുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ നസീര്‍ ഖാന്‍ ജുന്‍ജുവയെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രാത്രിയാണ് ഡോവല്‍ ഇക്കാര്യം ജുന്‍ജുവയെ ധരിപ്പിച്ചത്.

പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നുള്ള എന്‍ഐഎ സംഘത്തെ പാക്കിസ്ഥാനില്‍ തെളിവെടുക്കാന്‍ അനുവദിക്കില്ലെന്നും ബാസിത് പറഞ്ഞിരുന്നു.

പാക് പ്രത്യേത അന്വേഷണ സംഘം പത്താന്‍കോട് തെളിവെടുപ്പ് നടത്തിയത് ഇന്ത്യന്‍ സംഘത്തെ പാക്കിസ്ഥാനില്‍ തെളിവെടുപ്പ് നടത്താന്‍ അനുവദിക്കുമെന്ന ഉറപ്പിന്മേല്‍ അല്ലായിരുന്നെന്നും ബാസിത് പറഞ്ഞതിനു പിന്നാലെയാണ് ഇന്ത്യയുടെ താക്കീത്.

ബാസിതിന്റെ പ്രസ്താവന സംബന്ധിച്ച് പാക്കിസ്ഥാന്‍ നിലപാട് വ്യക്തമാക്കണമെന്നും ഉഭയകക്ഷി ബന്ധം തകര്‍ക്കുന്നതാണ് പ്രസ്താവനയെന്നും ഡോവല്‍ പറഞ്ഞു. പരസ്പര സഹകരണത്തിന്റെ ഭാഗമായാണ് പാക് സംഘത്തെ പത്താന്‍കോട് തെളിവെടുക്കാന്‍ അനുവദിച്ചതെന്നും ഡോവല്‍ കൂട്ടിച്ചേര്‍ത്തു.

Top