ഡോവലിനെതിരെ കാശ്മീർ നേതാക്കൾ . . ‘ഡൽഹി’ ഇന്ത്യയെ വിഭജിച്ചെന്ന് ആക്ഷേപം !

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന്‌ സ്വന്തമായി ഭരണഘടനയുള്ളത് അംഗീകരിക്കാനാകാത്തതാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ജമ്മു-കാശ്മീരിലെ സ്ഥിരതാമസക്കാര്‍ക്ക് പ്രത്യേക അവകാശങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ച് പരാമര്‍ശിക്കുന്ന ഭരണാഘടനാ അനുച്ഛേദമാണ് 35 എ. ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് ഡോവലിന്റെ പരാമര്‍ശം.

ഒരു പരമാധികാര രാഷ്ട്രത്തിന് എല്ലാവര്‍ക്കും ബാധകമായ ഭരണഘടന ആവശ്യമാണ്. എന്നാല്‍ കാശ്മീരിന്റെ ആവശ്യം അതില്‍ നിന്നും മാറിച്ചിന്തിക്കുന്നതാണ്. ജമ്മു കാശ്മീരിനെ സംബന്ധിച്ചിടത്തോളം എവിടെയാണ് ഭരണഘടന? മുറിഞ്ഞ അവസ്ഥയിലാണത്‌. ഇത് പരമാധികാരത്തില്‍നിന്നുള്ള വ്യതിചലനമാണ്’ ഡോവല്‍ പറഞ്ഞു.

അതേസമയം, ഡോവലിന്റെ പരാമര്‍ശം കേന്ദ്രം പരിശോധിക്കണമെന്ന ആവശ്യവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മുസ്തഫ കമാല്‍ രംഗത്തെത്തി. ഡോവലിന്റെ പരമാര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കുന്നില്ലെങ്കില്‍, അദ്ദേഹം ഗവണ്‍മെന്റിന്റെ നിര്‍ദേശാനുസരണം സംസാരിക്കുകയാണെന്ന് കരുതേണ്ടി വരുമെന്നും മുസ്തഫ പറഞ്ഞു. ‘ഡല്‍ഹി’ ഇന്ത്യയെ വിഭജിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിഡിപി നേതാവ് റഫി അഹമ്മദ് മിറും ഡോവലിനെതിരെ രംഗത്തെത്തി. ഡോവലിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ കാശ്മീരിലെ പൊതുജനങ്ങളുടെ മനഃസ്ഥിതിയില്‍ വ്യത്യാസം വരുത്താന്‍ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top