മഹാരാഷ്ട്ര; അജിത് പവാറിന്റെ നടപടി പൊറുക്കാനാവാത്ത തെറ്റ്: ശരദ് പവാര്‍

മുംബൈ: ബിജെപിക്ക് ഒപ്പം ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത അജിത് പവാറിന്റെ നടപടി പൊറുക്കാനാവാത്ത തെറ്റാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍.ഇതില്‍ അജിത് പവാര്‍ തന്നോട് കുറ്റസമ്മതം നടത്തിയതായും ശരദ് പവാര്‍ പറഞ്ഞു.

ക്ഷമിക്കാനാവാത്ത കുറ്റമാണ്അജിത് പവാര്‍ ചെയ്തത്. ഇത്തരമൊരു കാര്യം ആര് ചെയ്താലും അയാള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കണം. അജിത് പവാറിനും അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്ന് താന്‍ പറഞ്ഞിരുന്നു. ബിജെപിയ്ക്ക് പിന്തുണ നല്‍കിയതില്‍ അജിത് പവാര്‍ തന്നോട് കുറ്റസമ്മതം നടത്തി ശരദ് പവാര്‍ പറഞ്ഞു.

എന്‍സിപി കോണ്‍ഗ്രസുമായും ശിവസേനയുമായും നടത്തിയ ചര്‍ച്ചകള്‍ നീണ്ടുപോയതാണ് അജിത്തിനെ പിണക്കിയതെന്നും പവാര്‍ തുറന്നുപറഞ്ഞു.

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനൊപ്പം അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടെന്നുള്ളത് ബോധപൂര്‍വം എടുത്ത തീരുമാനമായിരുന്നു. ഫഡ്നവിസിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് രാജിവെച്ച ഉടന്‍തന്നെ വീണ്ടും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിലെ അനൗചിത്യം മൂലമായിരുന്നു ഇതെന്നും ശരദ് പവാര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചതിനു പിന്നാലെയാണു പവാറിന്റെ വെളിപ്പെടുത്തല്‍. 80 മണിക്കൂര്‍ നേരത്തേക്കു മുഖ്യമന്ത്രി സ്ഥാനം വഹിച്ചശേഷം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചൊഴിഞ്ഞതോടെയാണ് ഉദ്ദവ് താക്കറെയ്ക്കു മുഖ്യമന്ത്രി സ്ഥാനത്തേക്കു വഴി തെളിഞ്ഞത്.

Top