ശരദ് പവാറിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി അജിത് പവാർ പക്ഷം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

മുംബൈ: എൻസിപി പിളർന്നതോടെ ശരദ് പവാറിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി അജിത് പവാർ പക്ഷം. അജിത്ത് പവാർ എൻസിപി അധ്യക്ഷനാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ അജിത് പവാർ വിഭാ​ഗം അറിയിച്ചു. ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ചാണ് അജിത് പവാറിനെ പാർട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. അതേസമയം, പാർട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള പോരാട്ടവും തുടങ്ങിയിരിക്കുകയാണ്.

ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ശരദ് പവാർ- അജിത് പവാർ പക്ഷങ്ങൾ. പാർട്ടിയിൽ അവകാശവാദം ഉന്നയിച്ച് ഇരുവിഭാഗങ്ങളും കത്ത് നൽകി. അതേസമയം, 40 എംഎൽഎമാരുടെ പിന്തുണ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ് അജിത് പവാർ. എന്‍സിപി പിളര്‍ത്തി മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തിനൊപ്പം ചേര്‍ന്ന അജിത് പവാര്‍, ശരദ് പവാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ശരദ് പവാർ വിരമിക്കണം. 83 വയസ്സായി. എന്നാണ് ഇതൊക്കെ നിർത്തുക ?റിട്ടയർമെന്റ് പ്രായം എല്ലാവർക്കും ഉണ്ട് .ഐഎഎസ്സുകാര്‍ 60 വയസ്സിൽ വിരമിക്കുന്നുവെന്നും ബിജെപിയിലും ഉണ്ട് 75 വയസ് വിരമിക്കൽ പ്രായമെന്നും അദ്ദേഹം പറഞ്ഞു.

എന്‍സിപിയിലെ ഇരു വിഭാ​ഗവും ഇന്ന് തങ്ങളുടെ ശക്തി പ്രകടിപ്പിക്കാന്‍ മുംബൈയില്‍ പ്രത്യേകം യോഗങ്ങള്‍ സംഘടിപ്പിച്ചു. അജിത് പവാര്‍ വിളിച്ച യോഗത്തില്‍ 32 എംഎല്‍എമാരും, ശരദ് പവാര്‍ വിളിച്ച യോഗത്തില്‍ 16 എംല്‍എമാരും പങ്കെടുത്തു. 53 എംഎല്‍എമാരാണ് എന്‍സിപിക്ക് മഹാരാഷ്ട്രയിലുള്ളത്. അയോഗ്യത ഒഴിവാക്കാന്‍ 36 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.

Top