ബിഹാർ നടത്തിയതിന് സമാനമായി മഹാരാഷ്ട്രയിലും ജാതി സർവേ നടത്തണമെന്ന് അജിത് പവാർ

മുംബൈ : ബിഹാർ നടത്തിയതിന് സമാനമായി മഹാരാഷ്ട്രയിലും ജാതി അടിസ്ഥാനമാക്കിയുള്ള സർവേ നടത്തണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും പട്ടികജാതി, പട്ടികവർഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും പൊതുവിഭാഗത്തിന്റെയും ജനസംഖ്യയുടെ കൃത്യമായ വിവരം നൽകാൻ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ എൻ‌സി‌പി വിഭാഗവുമായി സഖ്യത്തിലുള്ള ബിജെപി, രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന ആവശ്യത്തെ നിരസിച്ചിരുന്നു. ദേശീയ ജാതി സെൻസസ് നടത്തണമെന്ന കോൺഗ്രസിന്റെ ആവശ്യം രാജ്യത്തെ വിഭജിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. അതിനിടെയാണ് അജിത് പവാറിന്റെ പ്രസ്താവന.

സോലാപുരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘‘ഇവിടെ ജാതി അടിസ്ഥാനമാക്കിയുള്ള സർവേ നടത്തണമെന്നാണ് എന്റെ അഭിപ്രായം. ബിഹാർ സർക്കാർ അതു നടപ്പിലാക്കി. ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ നൽകുന്നതിനാൽ, ഇത്തരമൊരു നടപടിയിലൂടെ ഒബിസി, എസ്‌സി, എസ്‌ടി, ന്യൂനപക്ഷങ്ങൾ, പൊതുവിഭാഗം എന്നീ ജനസംഖ്യയുടെ കൃത്യമായ വിവരം ലഭിക്കും.’’– അദ്ദേഹം പറഞ്ഞു.

ബിഹാറിൽ നടപ്പിലാക്കിയ ജാതി സർവേയുടെ വിശദാംശങ്ങൾ നൽകാൻ താനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടതായും അജിത് പവാർ അറിയിച്ചു.

Top