അജയ് മാക്കന്റെ രാജി വാര്‍ത്ത തെറ്റെന്ന് കോണ്‍ഗ്രസ് നേതൃത്വം

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് പാര്‍ട്ടി നേതൃത്വം. ആരോഗ്യസ്ഥിതി മോശമാണെന്ന് 54കാരനായ അജയ് മാക്കന്‍ രാഹുലിന് കത്തയച്ചെന്നും ചികിത്സയ്ക്കായി വിദേശത്തേക്കുപോകുന്നതിന് മുന്‍പ്‌ അദ്ദേഹം രാജിവച്ചു എന്നുമായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്.

എന്നാല്‍ മാക്കന്‍ രാജിക്കത്ത് നല്‍കിയിട്ടില്ലെന്നും അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന വാര്‍ത്ത ശരിയാണെന്നും കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ അറിയിച്ചു. രോഗാവസ്ഥയില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന് ആശങ്കയുണ്ട്. അദ്ദേഹം ചികിത്സ കഴിഞ്ഞ് വിദേശത്ത് നിന്നും തിരിച്ചു വന്ന ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പി.സി ചാക്കോ അറിയിച്ചു.

2015 ല്‍ അരവിന്ദ് സിങ് ലവ്‌ലിക്ക് പകരമായാണ് അജയ്മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം നേരിട്ടതിനെ തുടര്‍ന്ന് രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിക്കുകയായിരുന്നു.

Top