പണിയെടുത്താൽ കൂലി കൊടുക്കണം, മറ്റു ന്യായമൊന്നും പറയണ്ട; എഐടിയുസി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ പണിയെടുത്താൽ കൂലി കൊടുക്കണമെന്നും മറ്റു ന്യായമൊന്നും പറയേണ്ടതില്ലെന്നും എഐടിയുസി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. തൊഴിലാളികൾ പണിയെടുത്ത് ഏപ്രിൽ മാസം അടച്ച 172 കോടി രൂപ എവിടെപ്പോയെന്ന ചോ​ദ്യത്തിന് കൃത്യമായ മറുപടി പറയണം. പണി എടുത്താൽ കൂലി വാങ്ങാൻ തൊഴിലാളികൾക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിക്ക് ജനങ്ങളെ പറ്റിക്കാമെന്നും തൊഴിലാളികളെ പറ്റിക്കാൻ കഴിയില്ലെന്നും കെഎസ്ടിഇയു വർക്കിംഗ് പ്രസിഡന്റ് എം. ശിവകുമാർ പറഞ്ഞു. തൊഴിലാളികൾ പണിമുടക്കിയപ്പോൾ 3 ദിവസത്തെ വരുമാന നഷ്ടം ഉണ്ടായെന്ന് പ്രചരിപ്പിച്ച മന്ത്രി മേയ് മാസത്തെ കളക്ഷനും ഓടിയ കിലോമീറ്ററും എത്രയാണെന്ന് വ്യക്തമാക്കണം. ഈ മാസത്തെ കെഎസ്ആർടിസി വരുമാനത്തിന്റെ കണക്ക് ഉൾപ്പടെ നിരത്തിയാണ് എം. ശിവകുമാർ മന്ത്രിക്കെതിരെ രം​ഗത്തെത്തിയത്.

മന്ത്രിക്ക് പറഞ്ഞ വാക്കുപാലിക്കാൻ കഴിയില്ലെങ്കിൽ ഈ പണി മതിയാക്കുന്നതാണ് നല്ലത്. ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് നാണക്കേടായി ഇനിയും തുടരണമോ എന്ന് തീരുമാനിക്കാനുള്ള ആർജ്ജവമെങ്കിലും കാണിക്കാൻ മന്ത്രിക്ക് കഴിയണം. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനൻമാർ എന്ന് ഓർക്കുന്നത് നല്ലതാണെന്നും കെഎസ്ടിഇയു പറഞ്ഞു.

Top