ഡിസിപി ഐശ്വര്യ ഡോങ്‌റെയെ താക്കീത് ചെയ്ത് ആഭ്യന്തര വകുപ്പ്

കൊച്ചി: പാറാവുനിന്ന വനിത പൊലീസിനെതിരെ നടപടിയെടുത്ത സംഭവത്തില്‍ ഡിസിപി ഐശ്വര്യ ഡോങ്‌റെക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരിലാണ് ഡിസിപി വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി എടുത്തിരുന്നത്. ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളില്‍ ചെന്ന് ഇത്തരത്തില്‍ പെരുമാറരുതെന്നാണ് ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സംഭവം വാര്‍ത്തയാകുകയും ഇവര്‍ പ്രതികരിക്കുകയും ചെയ്തത് സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് സര്‍ക്കാരിന് പതിവുപോലെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസര്‍ കൂടിയായ ഇവരുടെ പെരുമാറ്റം അതിരു കടന്നതായിപ്പോയി എന്നാണ് മേലുദ്യോഗസ്ഥരുടെയും വിലയിരുത്തല്‍.

കഴിഞ്ഞ ഞായറാഴ്ചയാണ് ഇവര്‍ മഫ്തിയില്‍ എറണാകുളം നോര്‍ത്തിലുള്ള വനിത പൊലീസ് സ്റ്റേഷനില്‍ അടിയന്തര സന്ദര്‍ശനത്തിനെത്തുന്നത്. വാഹനം നോര്‍ത്ത് സ്റ്റേഷനു മുന്നില്‍ പാര്‍ക്കു ചെയ്തശേഷം നടന്ന് സമീപത്തുള്ള സ്റ്റേഷനിലേക്ക് കയറുകയായിരുന്നു. അധികാര ഭാവത്തില്‍ സ്റ്റേഷനിലേക്ക് ഇടിച്ചു കയറുന്ന യുവതിയെക്കണ്ട് പാറാവുനിന്ന വനിത പൊലീസ് തടഞ്ഞു ചോദ്യം ചെയ്തു.

ഇത് ഇഷ്ടപ്പെടാതിരുന്ന ഡിസിപി ഔദ്യോഗിക വാഹനത്തില്‍ വന്നിട്ടും തന്നെ തിരിച്ചറിഞ്ഞില്ലെന്നതിന് വിശദീകരണം ചോദിച്ചു. വാഹനത്തില്‍ വന്നതു കണ്ടില്ലെന്നും സിവില്‍ വേഷത്തിലായതിനാല്‍ തിരിച്ചറിഞ്ഞില്ലെന്നുമുള്ള വിശദീകരണം തൃപ്തികരമല്ലാതെ വന്നതോടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ രണ്ടു ദിവസത്തേക്ക് ട്രാഫിക് ഡ്യൂട്ടിയിലേക്ക് സ്ഥലം മാറ്റി. ഇതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് ഡിസിപി തന്നെ വിശദീകരിക്കുകയും ചെയ്തിരുന്നു.

അതേസമയം, കൊച്ചി സിറ്റി പൊലീസില്‍ ചുമതലയേറ്റിട്ട് പത്തു ദിവസം പോലും സ്ഥലത്തില്ലാതിരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥയെ സിവില്‍ പൊലീസ് ഓഫീസര്‍ എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യമാണ് പൊലീസുകാര്‍ക്കിടയില്‍നിന്ന് ഉയരുന്നത്. പുതുവര്‍ഷത്തില്‍ ചുമതലയേറ്റെങ്കിലും മറ്റു പല കാരണം കൊണ്ടും അഞ്ചു ദിവസത്തിലേറെ തിരുവനന്തപുരത്തു തന്നെയായിരുന്നു ഐശ്വര്യ.

Top