ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്തു; പൊലീസ് നടപടി അജണ്ടയുടെ ഭാഗമെന്ന് ഐഷ

കൊച്ചി: രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കൊച്ചി കാക്കനാട്ടെ ഐഷയുടെ ഫ്‌ലാറ്റിലെത്തിയാണ് കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ സഹോദരന്റെ ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. ബാങ്ക് ഇടപാട് രേഖകളും പരിശോധിച്ചു.

പൊലീസിന്റെ നടപടി മറ്റ് ചിലരുടെ അജണ്ടയുടെ ഭാഗമാണെന്ന് ഐഷ സുല്‍ത്താന പറഞ്ഞു. നേരത്തെ, ഐഷയുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടുതല്‍ ചോദ്യം ചെയ്യല്‍.

ഇന്ന് രാവിലെയാണ് കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കൊച്ചിയിലെത്തിയത്. മുന്‍കൂട്ടി അറിയിക്കാതെയാണ് പൊലീസ് ചോദ്യം ചെയ്യലിന് എത്തിയതെന്ന് ഐഷ സുല്‍ത്താന പറഞ്ഞു. പൊലീസിന്റെ ഇത്തരത്തിലുള്ള നടപടികള്‍ തനിക്കും കുടുംബത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും ഐഷ പറഞ്ഞു. ഐഷയുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം.

ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ നടത്തിയ ബയോവെപ്പണ്‍ എന്ന പരാമര്‍ശമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കാന്‍ കാരണമായത്. ലക്ഷദ്വീപിലെ ബി.ജെ.പി ഘടകമാണ് ഐഷയ്‌ക്കെതിരെ പരാതി നല്‍കിയത്. കേസില്‍ നേരത്തെ ലക്ഷദ്വീപില്‍ വെച്ച് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. കേസ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐഷ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

Top