ജിയോയുടെ ആരോപണങ്ങളെ പാടെ തള്ളി എയർടെൽ

ര്‍ഷക സമരത്തിന്‍റെ പേരില്‍ തങ്ങൾക്ക് നേരെ അഴിച്ചു വിടുന്ന ആക്രമണങ്ങള്‍ക്ക് പിന്നിലും ഉപയോക്താക്കളെ കുറയ്ക്കുന്ന കാര്യത്തിലും ടെലികോം മേഖലയിലെ എതിരാളികളാണെന്ന ജിയോയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എയര്‍ടെല്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോമിന് നൽകിയ കത്തിലാണ് എയര്‍ടെല്‍ ഈ ആരോപണങ്ങൾ തള്ളിയത്. ജിയോ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് എയര്‍ടെലിന്റെ ഇടപെടലുകൾ ഉണ്ടെങ്കിൽ അതിനുള്ള തെളിവുകള്‍ പുറത്തു വിടണമെന്നും അല്ലാത്തപക്ഷം അവരുടെ ആരോപണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നുമാണ് എയര്‍ടെല്‍ പറഞ്ഞിരിക്കുന്നത്.

ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന് ഡിസംബര്‍ 28ന് നല്‍കിയ കത്തിലാണ് എതിരാളികള്‍ തങ്ങള്‍ക്കെതിരെ നീക്കം നടത്തുന്നുണ്ടെന്ന് ജിയോ ആരോപിച്ചത്. കര്‍ഷക പ്രതിഷേധത്തിനു പിന്നില്‍ എയര്‍ടെല്‍ ആണെന്നും, അത് ജിയോയുടെ നെറ്റ്‌വര്‍ക്ക് അട്ടിമറിക്കാന്‍ നടത്തുന്നതാണെന്നും അതുവഴി ജിയോയുടെ വരിക്കാർ എയര്‍ടെല്ലിലേക്ക് എത്തുമെന്നുമുള്ള കണക്ക് കൂട്ടലുകളിലാണെന്നുമുള്ള ആരോപണങ്ങള്‍ മര്യാദാലംഘനമാണെന്ന് എയര്‍ടെലിന്റെ ചീഫ് റെഗുലേറ്ററി ഓഫിസര്‍ നല്‍കിയ കത്തില്‍ പറയുന്നു. തങ്ങളുടെ ഇടപെടലിലുള്ള ഒരു തെളിവും ജിയോ ഹാജരാക്കിയിട്ടില്ലെന്നതു ശ്രദ്ധിക്കണമെന്നും എയര്‍ടെല്‍ വ്യക്തമാക്കി.

ജിയോ വരിക്കാരെ ബലമായി എയര്‍ടെല്ലിലേക്ക് പോര്‍ട്ടു ചെയ്യിക്കാന്‍ പാകത്തിനുള്ള സര്‍വശക്തരാണ് തങ്ങളെന്ന് ജിയോ വിശ്വസിക്കുന്നു എന്നത് അത്ഭുതമാണെന്ന് എയര്‍ടെല്‍ പറയുന്നു. ജിയോ വളര്‍ന്ന കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഇത്തരം ഒരു ശക്തി ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ കാണിക്കുമായിരുന്നില്ലെ എന്ന് എയര്‍ടെല്‍ ചോദിക്കുന്നു. തങ്ങള്‍ കഴിഞ്ഞ 25 വര്‍ഷമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. ശക്തമായ മത്സരത്തെ നേരിട്ടു തന്നെയാണ് നിന്നിട്ടുള്ളതെന്നും അവര്‍ കൂട്ടിച്ചേർത്തു.

ടെലികോം സേവനങ്ങള്‍ തടസപ്പെടുത്തുന്ന നടപടിയെ തങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നും അത്യന്താപേക്ഷിതമായ സേവനങ്ങളിലൊന്നായ ടെലികോമിന് എതിരെയുള്ള ആക്രമണങ്ങള്‍ നിയമലംഘനമാണെന്നും അവര്‍ പറയുന്നു. പഞ്ചാബിൽ 1500 ഓളം മൊബൈൽ ടവറുകൾ തകർത്തുവെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ഇതേ തുടർന്ന് പലയിടത്തും സർവീസുകൾ തടസപ്പെട്ടു. മുകേഷ് അംബാനിയുടെ ജിയോയും ഗൗതം അദാനിയുമാണ് നിയമത്തിന്റെ പ്രധാന ഗുണഭോക്താക്കൾ എന്ന ആരോപണങ്ങൾ ഉയരുന്നതാണ്  കർഷകരുടെ പ്രകോപനമെന്നാണ് റിപ്പോർട്ട്. ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചും പ്രതിഷേധം തുടരുകയാണ്. 1600 ടവറുകൾ തകർത്തെന്നാണ് ടവർ ഇൻഫ്രാസ്ട്രക്ചർ അസോസിയേഷൻ ആരോപിക്കുന്നത്.

Top