ബോംബ് ഭീഷണി വ്യാജം, വിമാനത്തില്‍ സംശയകരമായ ഒന്നും കണ്ടെത്തിയില്ലെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍

ഡൽഹി: ഗോവയിലേക്ക് പുറപ്പെട്ട വിമാനത്തിനുള്ള ബോംബ് ഭീഷണി വ്യാജമെന്ന് കണ്ടെത്തി. നാഷണൽ സുരക്ഷാ ഗാർഡ് അടക്കം നടത്തിയ പരിശോധനയിൽ വിമാനത്തിൽ നിന്നും സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് ജാം നഗർ എയർപോർട്ട് ഡയറക്ടർ അറിയിച്ചു.

വിമാനം 10.30-11 മണിയോടെ ഗോവയിലേക്ക് പുറപ്പെടുമെന്നും വിമാനത്താവള ഡയറക്ടർ വ്യക്തമാക്കി. മോസ്‌കോയിൽ നിന്നും ഗോവയിലേക്ക് പുറപ്പെട്ട ചാർട്ടേഡ് വിമാനത്തിനാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടർന്ന് ഗുജറാത്തിലെ ജാം നഗർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 236 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. റഷ്യൻ നടൻ ഓസ്‌കർ കുച്ചേരയും വിമാനത്തിലുണ്ടായിരുന്നു. ഇവരെയെല്ലാം വിമാനത്തിൽ നിന്നും എയർപോർട്ടിലെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയശേഷമായിരുന്നു വിശദപരിശോധന. ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡ് അടക്കം പരിശോധന നടത്തി. ബാഗേജുകളടക്കം വിശദമായി പരിശോധിച്ചുവെന്ന് എയർപോർട്ട് ഡയറക്ടർ പറഞ്ഞു.

Top