എയര്‍സെല്‍ മാക്‌സിസ് കേസില്‍ പി ചിദംബരം ഒന്നാംപ്രതി ; കുറ്റപത്രം സമര്‍പ്പിച്ചു

ചെന്നൈ: എയര്‍സെല്‍ മാക്‌സിസ് കേസില്‍ പി ചിദംബരത്തെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് കുറ്റപത്രം. സിബിഐ നല്‍കിയ ആദ്യ കുറ്റപത്രത്തില്‍ ചിദംബരവും മകനും പ്രതികളാണ്. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ പരിഗണനയിലുള്ള കേസ് നവംബര്‍ 26ന് വീണ്ടും കോടതി പരിഗണിക്കും.

മാക്‌സിസിന്റെ അനുബന്ധ സ്ഥാപനമായ ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് സര്‍വീസസ് ഹോള്‍ഡിങ്‌സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭിക്കാന്‍, അന്നു ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടന്നാണു കേസ്. 600 കോടി രൂപയുടെ നിക്ഷേപത്തിനു മാത്രമേ അനുമതി നല്‍കാന്‍ ധനമന്ത്രിക്ക് അധികാരമുള്ളൂ. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ് ഇതില്‍ക്കൂടുതലുള്ള ഇടപാടുകള്‍ക്ക് അനുമതി നല്‍കേണ്ടത്. ഈ ചട്ടം മറികടന്നാണ് 3,500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നല്‍കിയതെന്നാണ് സിബിഐയുടെ ആരോപണം.

ചിദംബരത്തിനും കാര്‍ത്തിക്കും പുറമേ, മുന്‍ ധനകാര്യ സെക്രട്ടറി അശോക് ചാവ്‌ള, സാമ്പത്തികകാര്യ വകുപ്പു മുന്‍സെക്രട്ടറി അശോക് ഝാ എന്നിവരുള്‍പ്പെടെ 10 പേരും ആറു കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. ചിദംബരത്തിന് 26 ലക്ഷം രൂപ കോഴയായി ലഭിച്ചെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്നും പ്രതികളെല്ലാം ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും സിബിഐ വ്യക്തമാക്കി.

Top