ഡ്രോണ്‍ ചട്ടത്തിലൂടെ രാജ്യത്ത് എയര്‍ ടാക്‌സി സര്‍വീസ് യാഥാര്‍ഥ്യമാകും; കേന്ദ്ര വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഡ്രോണ്‍ ചട്ടത്തിലൂടെ രാജ്യത്ത് എയര്‍ ടാക്‌സി സര്‍വീസ് യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നിരത്തുകളില്‍ ഓടുന്ന ഊബര്‍ ടാക്‌സികള്‍ക്ക് സമാനമായി വായുവിലൂടെ എയര്‍ ടാക്‌സികള്‍ ഓടുന്ന കാലം അധികം വിദൂരമല്ലെന്നും പുതിയ ഡ്രോണ്‍ ചട്ടത്തിന് കീഴില്‍ രാജ്യത്ത് എയര്‍ ടാക്‌സി സര്‍വീസ് സാധ്യമാണെന്നാണ് തന്റെ വിശ്വാസമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ആഗോള തലത്തില്‍ എയര്‍ ടാക്‌സികള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. നിരവധി സ്റ്റാര്‍ട്ട് അപ് കമ്പിനികള്‍ ഇതിനായി മുന്നോട്ടുവരുന്നുണ്ട്. രാജ്യത്തെ പുതിയ ഡ്രോണ്‍ ചട്ടത്തിലൂടെ ഊബര്‍ പോലുള്ള ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ക്ക് സമാനമായി എയര്‍ ടാക്‌സികള്‍ വായുവിലൂടെ പറക്കുന്നത് കാണാനാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ഡ്രോണ്‍ ഉപയോഗത്തിന് കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രം പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് വ്യോമയാന മന്ത്രിയുടെ പ്രതികരണം. പുതിയ ചട്ടങ്ങള്‍ പ്രകാരം ഡ്രോണുകള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പറും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ആവശ്യമാണ്. ലൈസന്‍സ് ഫീസും കുറച്ചു. ഡ്രോണുകളുടെ ഉപയോഗം, വില്‍പന, വാങ്ങല്‍ എന്നിവയ്ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രോണ്‍ ഭാരപരിധി 300 കിലോ ഗ്രാമില്‍ നിന്ന് 500 കിലോഗ്രാമായും വര്‍ധിപ്പിച്ചു. ഇതില്‍ ഡ്രോണ്‍ ടാക്‌സികളും ഉള്‍പ്പെടുന്നു.

Top