ഗാസ ആശുപത്രിയിൽ വ്യോമാക്രമണം: മരണം 500, ഇസ്‌ലാമിക് ജിഹാദ് മിസൈൽ ഉന്നം തെറ്റിയതെന്ന് ഇസ്രയേൽ

ജറുസലം : ഗാസാ സിറ്റിയിലെ അൽഅഹ്‌ലി അറബ് ഹോസ്പിറ്റലിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 500 പലസ്തീൻകാർ കൊല്ലപ്പെട്ടു. വീടു നഷ്ടപ്പെട്ടവരും പരുക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകൾ ആശുപത്രിയിലുണ്ടായിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെയും റഫായിലെയും പാർപ്പിട സമുച്ചയങ്ങൾക്കു നേരെയുണ്ടായ വ്യോമാക്രമണങ്ങളിൽ 80 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസ് കമാൻഡർ അയ്മൻ നൗഫലും കൊല്ലപ്പെട്ടു. ദൈറുൽ ബലായിലെ അൽ മഗാസി അഭയാർഥി ക്യാംപിൽ 7 പേർ കൊല്ലപ്പെട്ടു.

ഗാസയിലെ ആശുപത്രിക്കു നേരെയുണ്ടായ ആക്രണത്തെ ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിച്ചു. ആശുപത്രികളും ക്ലിനിക്കുകളും വൈദ്യരംഗത്ത് പ്രവർത്തിക്കുന്നവരും യുഎൻ സ്ഥാപനങ്ങളും രാജ്യാന്തര നിയമപ്രകാരം സംരക്ഷണമുള്ളവയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളും കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇസ്രയേൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇസ്രയേൽ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പ്രതികരിച്ചു.

അതേസമയം, ഗാസയിലെ ആശുപത്രിക്കു നേരെ ആക്രമണം നടത്തിയെന്ന ഹമാസിന്റെ ആരോപണം ഇസ്രയേൽ തള്ളി. ആശുപത്രി ആക്രമിച്ചതിലൂടെ ഇസ്രയേൽ യുദ്ധക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നായിരുന്നു ഹമാസിന്റെ ആരോപണം. പലസ്തീനിൽ നിന്നുള്ള ഇസ്‌ലാമിക് ജിഹാദ് തൊടുത്ത മിസൈൽ വഴിതെറ്റി വീണാണ് ആശുപത്രിയിൽ സ്ഫോടനമുണ്ടായതെന്നാണ് ഇസ്രയേലിന്റെ വാദം. ഇസ്‍ലാമിക് ജിഹാദും ആരോപണം നിഷേധിച്ചു. ഈ മാസം 7നുശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 3000 പലസ്തീൻകാർ കൊല്ലപ്പെട്ടതായും 12,500 പേർക്കു പരുക്കേറ്റതായും പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. വെസ്റ്റ്ബാങ്കിൽ 61 പേർ കൊല്ലപ്പെട്ടു; 1250 പേർക്കു പരുക്കേറ്റു.

യുദ്ധം അടുത്ത ഘട്ടത്തിലേക്കു നീങ്ങുകയാണെന്നും അതു കരയുദ്ധമായിരിക്കില്ലെന്നും ഇസ്രയേൽ സൈനിക വക്താവ് പറഞ്ഞു. അതിനിടെ, തെക്കൻ ലബനൻ അതിർത്തിയിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം രൂക്ഷമായി. ഷെല്ലാക്രമണത്തിൽ ഹിസ്ബുല്ല പക്ഷത്തെ 4 പേർ കൊല്ലപ്പെട്ടു.

വടക്കൻ ഗാസയിൽനിന്നു പലായനം ചെയ്ത 10 ലക്ഷത്തോളം പലസ്തീൻകാർ ഉൾപ്പെടെ തങ്ങുന്ന തെക്കൻ ഗാസയിലാണ് മുന്നറിയിപ്പില്ലാതെ ഇസ്രയേൽ ആക്രമണം നടത്തിയത്. ഗാസ വിടാനായി അനുമതി തേടി ആയിരക്കണക്കിനു വിദേശികളും റഫാ അതിർത്തിയിലുണ്ട്. ഇസ്രയേൽ അനുമതി ലഭിക്കാതെ ഈജിപ്ത് ഈ വഴി തുറക്കില്ല.

Top