ദില്ലിയില്‍ വായു മലിനീകരണ തോത് അനുവദനീയമായതിന്റെ മൂന്നിരട്ടിയായി; 150ന് മുകളിലേക്ക്

ദില്ലി: ദില്ലിയില്‍ അനുവദനീയമായതിന്റെ മൂന്നിരട്ടിയായി വായു മലിനീകരണ തോത് ഉയര്‍ന്നു. വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയിലായി. സുപ്രീംകോടതി നിര്‍ദ്ദേശം അവഗണിച്ച് ദില്ലിക്കടുത്തെ സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടം കത്തിക്കുന്നത് തുടരുകയാണ്. 150 നു മുകളിലുള്ള തോത് അപകടകരം ആണെന്നിരിക്കെയാണ് ഇതിന്റെ മൂന്നിരട്ടി മലിനവായുവാണ് തലസ്ഥാന മേഖലയിലുള്ളവര്‍ ശ്വസിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ വ്യവസായങ്ങളുള്ള കൊച്ചിയില്‍ ഈ തോത് ഇന്ന് 47 മാത്രമാണ്.

ആശ്വാസം വീണ്ടും ആശങ്കയ്ക്ക് വഴിമാറുകയാണ് ദില്ലിയില്‍. ഒരിടവേളയ്ക്ക് ശേഷം ഇന്നലെ വായു ഗുണനിലവാര സൂചിക 400 നു താഴേക്ക് എത്തുകയും നേരിയ പുരോഗതി കാണിക്കുകയും ചെയ്തിതിരുന്നു. ഇന്ന് രേഖപ്പെടുത്തിയ ശരാശരി ഗുണനിലവാര തോത് 418. പഞ്ചാബി ബാഗ്, ബവാന, ആനന്ദ് വിഹാര്‍ എന്നിവടങ്ങളിലെല്ലാം 450 ന് മുകളിലാണ് തോത്. ദില്ലിക്കടുത്ത് യുപിയിലെ നോയ്ഡയിലും ഹരിയാനയിലെ ഗുരുഗ്രാമിലുമെല്ലാം സ്ഥിതി ഗുരുതരമാണ്. മലിനീകരണം ചെറുക്കാന്‍ രാഷ്ട്രീയം മാറ്റിവച്ചുള്ള നീക്കം വേണമെന്ന് മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു നിര്‍ദ്ദേശിച്ചു. ദില്ലി സര്‍ക്കാരും, എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു.

ഒറ്റ – ഇരട്ട അക്ക വാഹന നിയന്ത്രണത്തില്‍ മാറ്റങ്ങളുണ്ടാകാനാണ് സാധ്യത. സുപ്രീംകോടതി വിമര്‍ശനമുന്നയിച്ച പശ്ചാത്തലത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ദില്ലി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി അടിയന്തര യോഗം വിളിച്ചു. വാഹന നിയന്ത്രണം ശാസ്ത്രീയമല്ലെന്ന സുപ്രീംകോടതി വിമര്‍ശനത്തിനു പിന്നാലെയാണ് യോഗം. ദില്ലിയുടെ അയല്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തുടരുകയാണ്. പഞ്ചാബിലും, ഹരിയാനയിലും ഉത്തര്‍പ്രദേശിലുമായി കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിച്ച രണ്ടായിരത്തിലധികം സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പൊലീസിന് കര്‍ശന നിര്‍ദ്ദേശം കോടതി നല്കിയെങ്കിലും കര്‍ഷക രോഷം ഭയന്ന് ഈ സംസ്ഥാനങ്ങള്‍ ഇടപെടാതെ മാറി നില്ക്കുകയാണ്.

Top